Skip to main content

അച്ഛൻ നട്ടുനനച്ച മുല്ലച്ചെടികൾ

പുറത്തു മഴ തിമർത്തു പെയ്യുകയാണ്. ഓടിട്ട വീടിനു മുകളിൽ പതിക്കുന്ന മഴത്തുള്ളികളുടെയും , കാറ്റും മഴയും ഇരമ്പുന്ന ശബ്ദവും എല്ലാം കേട്ടുകൊണ്ട് പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി കിടക്കുവാൻ നല്ല രസം. ജനൽ പാളികൾ ചേർത്ത് അടച്ചിട്ടും ചെറിയ വിടവുകൾക്കിടയിലൂടെ മഴവെള്ളം അരിച്ചിറങ്ങുന്നുണ്ട്. ഓടിനിടയിലെ വിടവിൽ നിന്നും വീഴുന്ന മഴവെള്ളം പിടിക്കാൻ 'അമ്മ ഒരു വലിയ പത്രം കൊണ്ട് വെച്ചിരിക്കുന്നു. മഴ പെയ്തു തുടങ്ങിയപ്പോൾ തന്നെ അച്ഛൻ ഓടുകൾ നീണ്ട വടി കൊണ്ട് ചെറുതായി തട്ടി ശെരിയാക്കിയതാണ്. പോരാത്തതിന് പച്ച ഓല മുറിച്ചു രണ്ടു ഓടുകൾക്കിടയിൽ വരുന്ന വിടവിൽ വെള്ളം താഴേക്ക് വരാത്ത രീതിയിൽ ഒരു പാത്തി പോലെ വെച്ചിട്ടുമുണ്ട്.
മഴയും നല്ല ഇരുട്ടുമായതിനാൽ മുറിയിലെ ചിമ്മിനി വിളക്ക് തിരി താഴ്ത്തി കെടുത്താതെ വെച്ചിട്ടുണ്ട്. അനിയത്തി കിടന്നു നല്ല ഉറക്കമാണ്. മേശപുറത്തു ഇരിക്കുന്ന ചില്ല് പാത്രത്തിൽ വെള്ളം ഒഴിച്ച് നിറയെ മുല്ലപ്പൂക്കൾ ഇട്ടു വെച്ചിട്ടുണ്ട്. അതിന്റെ സുഗന്ധം ഒരു രസമാണ്. മഴയില്ലാത്തപ്പോൾ ജനാല തുറന്നിട്ട് അരികത്തു നിൽക്കുന്ന മുല്ല ചെടികൾ കാണാൻ എന്ത് ഭംഗിയാണ്. കാറ്റ് വീശുമ്പോൾ കാറ്റത്തു മുല്ല ചെടിത്തുമ്പുകൾ തലയാട്ടുന്നതും നോക്കി ഇരിക്കും. ഈ മഴയിൽ മുല്ല ചെടികളെല്ലാം നന്നായി നനഞ്ഞു കാണും. വീടിന്റെ കൊച്ചു മുറ്റത്തു കുറെ മുല്ല ചെടികൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്.
ആലോചിച്ചു കിടന്നു ഉറങ്ങിപ്പോയി. രാവിലെ അമ്മ വന്നു വിളിക്കുമ്പോഴാണ് ഉണരുന്നത്. നല്ല ഉറക്കമായിരുന്നു. കോളേജിൽ പോവാൻ പെട്ടെന്ന് തന്നെ കുളിച്ചു കണ്ണ് എഴുതി പൊട്ടും തൊട്ടു ചുരിദാറും അണിഞ്ഞു തയ്യാറായി. 'അമ്മ തന്ന പൊതിച്ചോറും എടുത്തു രാവിലെ എന്തെങ്കിലും കഴിച്ചു എന്ന് വരുത്തി ഇറങ്ങാൻ തുടങ്ങി. അനിയത്തിയേയും കൂട്ടി ഇറങ്ങുമ്പോൾ കുറച്ചു മുല്ല പൂക്കൾ ഇറുത്തു തലയിൽ വെക്കാൻ മറന്നില്ല. ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ പതിവുപോലെ നാട്ടിലെ ചെക്കന്മാർ വായിൽ നോക്കി നില്പുണ്ടായിരുന്നു.
വൈകിട്ട് കോളേജ് കഴിഞ്ഞു വീട്ടിലേക്കു നടന്നു. അനിയത്തി വാതോരാതെ ഓരോന്ന് പറഞ്ഞു കൊണ്ട്‌ കൂടെ നടക്കുന്നു. അവൾ അങ്ങനെയാണ് എപ്പോഴും എന്തേലും പറഞ്ഞോണ്ടിരിക്കും.
വീട് അടുക്കാറായി. വീടിനു മുൻപിൽ ഒരു ചെറിയ ആൾകൂട്ടം. അത് കണ്ടു മനസ്സ് വല്ലാതെ ഒന്ന് കാളി. അനിയത്തിയേയും കൂടി വീട്ടിലേക്കു ഓടി. അവിടെ ചെന്നപ്പോൾ അച്ഛൻ ഒരു വടിയും പിടിച്ചു നില്പുണ്ട്. ആൾക്കാർ ഓരോന്ന് പിറുപിറുക്കുന്നു.
മുത്തശ്ശിയുടെ ശബ്ദം "എടാ നീയത് വെട്ടികളഞ്ഞേക്ക്. കുട്ട്യോള് നട്ടു വളർത്തിയെന്നും പറഞ്ഞു നോക്കിയിട്ടെന്തിനാ. അവർക്കു വേണ്ടിയിട്ടല്ലേ..... അല്ലേൽ ഇതേപോലെ വല്ല ഇഴ ജന്തുക്കളും വന്നു കടിച്ചാൽ എന്താ ചെയ്ക'".
അപ്പോഴാണ് കാര്യം മനസ്സിലായത്. മുറ്റത്തു ഒരു മൂർഖൻ പാമ്പ് ചത്ത് കിടക്കുന്നു. എല്ലാരും കൂടെ തല്ലി കൊന്നതാണ്. മുല്ല ചെടികളുടെ ഇടയിൽ പതുങ്ങി ഇരുന്നതാണത്രേ. മഴയത്തു ഇറങ്ങി വന്നതാവും. ഭാഗ്യത്തിന് അച്ഛൻ കണ്ടു. എല്ലാരും പറയുന്നു മുല്ലച്ചെടികൾ ഉള്ളത് കൊണ്ടാണ് പാമ്പു വരുന്നത് എന്ന്. അത് വെട്ടിക്കളയാൻ. ആകെപ്പാടെ സങ്കടം വന്നു. ഓരോ ചെടിയും വെള്ളം ഒഴിച്ച് വളർത്തിക്കൊണ്ടു വന്നതാണ്. എത്ര നിസാരമായാണ് അത് വെട്ടിക്കളയാൻ പറയുന്നത്. അച്ഛൻ ഒരു വല്ലായ്മയോടെ നോക്കി. അച്ഛനറിയാം തനിക്കു അത് വിഷമം ആണെന്ന്. മറ്റുള്ളവർ പറയുന്നത് തള്ളി കളയാനും പറ്റില്ല. വീണ്ടും ഇങ്ങനെ സംഭവിച്ചാൽ അതുമതി പിന്നെ എല്ലാര്ക്കും പറയാൻ. ഒന്നും മിണ്ടാതെ അകത്തേക്ക് കയറി കട്ടിലിലേക്ക് കിടന്നു.
പുറത്തു ചെടികൾ വെട്ടുന്ന ശബ്ദം. അവിടേക്കു ചെല്ലാൻ മനസ്സ് വന്നില്ല. അതുകാണാൻ വയ്യ. സങ്കടം ഉള്ളിൽ ഒതുക്കി കുറച്ചു നേരം കിടന്നു.
***** ******* ******
നഗരത്തിലെ പുതിയ ഫ്ലാറ്റിലേക്ക് ഇന്ന് താമസം മാറുകയാണ്. വർഷങ്ങൾ കടന്നുപോയത് എത്രപെട്ടെന്നാണ്. പഠനം കഴിഞ്ഞു നഗരത്തിലെ ഒരു വലിയ കമ്പനിയിൽ ഉയർന്ന ജോലി കിട്ടി. കമ്പനി തന്നെ അനുവദിച്ചു തന്നതാണ് ഈ ഫ്‌ളാറ്റ്. എല്ലാ സൗകര്യങ്ങളും ഉണ്ട്. ഫുൾ ഫർണിഷഡ്. മൂന്നാം നിലയിലുള്ള ഫ്‌ളാറ്റിന്റെ ജനൽ തുറന്നിട്ടാൽ നഗരത്തിലെ കാഴ്ചകൾ കാണാം. അനിയത്തിക്കും സൗകര്യമായി കോളേജിലേക്ക് പോകാൻ. അച്ഛനെയും അമ്മയെയും മുത്തശ്ശിയേയും നിര്ബന്ധിക്കേണ്ടി വന്നു ഇവിടെ വന്നു താമസിക്കാൻ. നാട്ടിലെ വീട് പൂട്ടി ഇറങ്ങുമ്പോൾ അമ്മയുടെയും മുത്തശ്ശിയുടെയും കണ്ണുകൾ നിറഞ്ഞു.
ഫ്‌ളാറ്റിൽ പുറത്തേക്കു ജനാലയുള്ള ഒരു മുറി ഞങ്ങൾ രണ്ടുപേരും എടുത്തു. അവിടെ പുറത്തേക്ക് ഇറങ്ങി നില്ക്കാൻ ഒരു ചെറിയ ബാൽക്കണി ഉണ്ട്. അച്ഛനും അമ്മയ്കും മുത്തശ്ശിയ്കും മറ്റുള്ള രണ്ടു മുറികളിലായി സൗകര്യപ്പെടുത്തി.
അച്ഛൻ ഇപ്പോൾ വരാം എന്നും പറഞ്ഞു പുറത്തേക്കു ഇറങ്ങി. ഈ നഗരത്തിൽ അച്ഛന് പരിചയമുള്ള ആരും ഉണ്ടാവില്ല. പിന്നെ എവിടേക്കാവും പോയത്. എല്ലാരും ചേർന്ന് വീട്ടിൽ നിന്ന് കൊണ്ട് വന്ന സാധനങ്ങൾ അടുക്കിവെച്ചു. അമ്മ അടുക്കളയിൽ പ്രാതലിനുള്ള ഒരുക്കങ്ങൾ നടത്തി. ഉച്ച ആയപ്പോൾ അച്ഛൻ വിയർത്തു കുളിച്ചു കയറി വന്നു. എവിടെ പോയതാണെന്ന് 'അമ്മ തിരക്കിയപ്പോൾ ഒരു സുഹൃത്തിനെ കാണാൻ പോയി എന്ന് മാത്രം ഉത്തരം
പറഞ്ഞു. കുറെ നേരം എല്ലാരും വർത്തമാനം പറഞ്ഞു ഇരുന്നു. നേരം ഇരുട്ടി. നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ നേരത്തെ എല്ലാരും ഉറങ്ങാൻ കിടന്നു.
രാവിലെ അനിയത്തിയുടെ ശബ്ദം കേട്ടാണ് ഉണർന്നത്., " ചേച്ചി...ചേച്ചി ഒന്ന് എഴുന്നേറ്റു വാ...ഇത് കണ്ടോ...." ബാല്കണിയിൽ നിന്നും ആണ് ശബ്ദം.
എഴുന്നേറ്റു അവളുടെ അടുത്തേക്ക് ചെന്നു. എന്താണ് കാഴ്ച എന്ന് ഉദ്വെഗത്തോടെ നോക്കി. കണ്ണുകൾ അത്ഭുദം കൊണ്ട് വിടർന്നു. വിടർന്നു നിൽക്കുന്ന മുല്ലപ്പൂവുകളാണ് കണ്ണിൽ ആദ്യം പതിഞ്ഞത്. ബാൽക്കണിയിൽ പൂച്ചട്ടികളിലായി കുറ്റിമുല്ല ചെടികൾ. എല്ലാം പൂവിട്ടു നില്കുന്നു. സന്തോഷം അടക്കാനായില്ല. ഇതെങ്ങനെ ഇവിടെ വന്നു. അപ്പോഴാണ് മനസ്സിലായത് ഇത് അച്ഛന്റെ പണിയാണെന്നു. പകൽ വെളിയിൽ പോയത് ഇതിനാവും. രാത്രിയിൽ ഉറങ്ങിയ നേരത്തു കൊണ്ട് വെച്ചതാവും. 'അച്ഛാ' എന്ന് സന്തോഷത്തോടെ ഉറക്കെ വിളിക്കാൻ വാ തുറന്നു.
അച്ഛന്റെ ശബ്ദം, "മോൾക്ക് സന്തോഷമായോ. എന്റെ കുട്ടീടെ മുല്ല ചെടികൾ വെട്ടി കളഞ്ഞതിനു പരിഹാരമല്ല. ഇവിടെ പിന്നെ ഇത്രേം ഉയരത്തിൽ ഇഴ ജന്തുക്കൾ വരുമെന്ന് പേടിക്കണ്ടല്ലോ....".
അച്ഛനെ സന്തോഷത്തോടെ കെട്ടിപിടിച്ചു. അമ്മയും മുത്തശ്ശിയും പുഞ്ചിരിച്ചു കൊണ്ട് വാതിൽക്കൽ നില്പുണ്ടായിരുന്നു. 

Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

ആൻ റൈസ്

''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.'' 2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ല