Skip to main content

അമ്മ

അമ്മ



കൃത്യം നാലുമണിക്ക് തന്നെ അലാം അടിച്ചു. തലേദിവസം രാത്രിയിൽ താമസിച്ചു കിടന്നതിനാൽ ഉറക്കച്ചടവ് ഇനിയും ബാക്കിയാണ്. റൂം ഹീറ്റർ ചെറിയ ശബ്ദത്തോടെ അർദ്ധവൃത്താകൃതിയിൽ ചലിച്ചു കൊണ്ട് മുറിയിൽ ചൂട് പകരുന്നുണ്ട്. കയ്യെത്തിച്ച്  അലാം ഓഫ് ചെയ്തു. പിന്നെയും രണ്ടു മിനിട്ടുകൂടി ബ്ളാങ്കറ്റിന്റെ ഇളംചൂടിനെ പുണർന്നു കൊണ്ട്, തുറക്കുവാൻ മടിക്കുന്ന മിഴികളെ അതിനനുവദിച് ചുരുണ്ടു കൂടി. അത് പക്ഷെ വിലക്കപ്പെട്ട കനിയാണ്. മണത്തു നോക്കാം, ഭക്ഷിക്കാൻ പാടില്ല. ബ്ളാങ്കറ്റ് നീക്കി ബെഡിൽ നിന്നും അലസതയോടെ മിഴികൾ തൂത്തു, ഊർന്നിറങ്ങി. തുറക്കാൻ മടിക്കുന്ന നേത്രങ്ങളെ അവഗണിച്ചുകൊണ്ട് കരങ്ങൾ ഇരുട്ടിൽ ലൈറ്റ് സ്വിച്ച് തേടിപ്പിടിച്ച് ഓണാക്കി.
ഹോ! എന്തൊരു ക്ഷീണം. പിറുപിറുത്തുകൊണ്ട് കുളിമുറിയിൽ കയറി വാതിൽ ചാരുമ്പോൾ, അടുത്തമുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. അമ്മയാണ്.
“എത്ര പറഞ്ഞാലും കേൾക്കില്ലാന്നു വച്ചാൽ…” സ്വയം പറഞ്ഞു.
“വയസ്സ് അറുപതു കഴിഞ്ഞു. അല്ലെങ്കിലും ശീലങ്ങൾ മാറ്റാൻ എളുപ്പമല്ലല്ലോ.”
“ഇവിടെ വന്ന ദിവസം മുതലേ പറയുന്നതാണ് ഈ മരംകോച്ചുന്ന തണുപ്പിൽ അതിരാവിലെ എഴുന്നേൽക്കരുതെന്ന്. എവിടെ കേൾക്കാൻ.”
ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ചു സർവിസ് നടത്തുന്ന യാത്രാകപ്പലിലാണ് ജോലി. ഷിഫ്റ്റ് വർക്കായതിനാൽ ഊഴമനുസരിച്ചു രാവിലെയും വൈകുന്നേരവും ജോലി സമയം മാറി മാറി വരും. ഈ ആഴ്ചയിൽ മോണിങാണ്. അതിരാവിലെ തന്നെ എഴുന്നേറ്റെ പറ്റൂ.
കുളി കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ അടുക്കളയിൽ നിന്നും പാത്രങ്ങൾ ഉരസുന്ന ശബ്ദം കേട്ടു.
എന്തിനുള്ള പുറപ്പാടാണെന്നു കിഴിഞ്ഞു ചിന്തിക്കേണ്ടതില്ല. മനസ്സിൽ ചിരിച്ചു. വർഷങ്ങൾ കേട്ടു തഴമ്പിച്ച ആ ശബ്ദം ഈ നാട്ടിൽ വന്നതിനു ശേഷം അന്യം നിന്ന് പോയിരുന്നു. വീണ്ടും അത് കേൾക്കുവാൻ തുടങ്ങിയത് അമ്മ ഇവിടെ വന്നതിനു ശേഷം മാത്രമാണ്.
വസ്ത്രം മാറി ഡൈനിങ് റൂമിലെത്തുമ്പോൾ, മേശപ്പുറത്ത് ആവി പറക്കുന്ന ചായയും പ്ലേറ്റിൽ നെയ് മണക്കുന്ന ദോശയും തലേ ദിവസത്തെ ചൂടാക്കിയ സാമ്പാറും റെഡി.
"എന്തിനാമ്മ ഇത്ര രാവിലെ… എത്ര പ്രാവശ്യം പറഞ്ഞിരിക്കണൂ… ഇത്ര രാവിലെ..."പരിഭവം മുഴുമിപ്പിച്ചില്ല.
“വേഗം കഴിക്കാൻ നോക്ക് കുട്ട്യേ, പോകാൻ വൈകും.”
അനുസരണയുള്ള കുട്ടിയായി തന്നെ കഴിക്കാൻ ഇരുന്നു. പ്ലെയ്റ്റിൽ തന്നെ മിഴികൾ നട്ട്, നുള്ളിയെടുത്ത ദോശ സാമ്പാറിൽ മുക്കി കഴിക്കുമ്പോൾ ദോശച്ചട്ടിയിൽ മാവ് കോരിയൊഴിക്കുന്നതിന്റെ സീൽക്കാരശബ്ദം കാതുകളിൽ പിന്നെയും പതിഞ്ഞു. “മതി, ഇനിയും കഴിക്കാൻ വയ്യമ്മേ.”
“ദാ... ഇതും കൂടി മാത്രം.”
ഞാനിപ്പോഴും ആ പഴയ സ്കൂൾ കുട്ടി തന്നെയാണെന്നാണ് അമ്മയുടെ വിചാരം.
ചൂടുചായ രുചിയോടെ നുണഞ്ഞിറക്കുന്നതിനിടയിൽ ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “വയസെത്രയായീന്നാ? ഓർമയുണ്ടോ അത്?”
കണ്ണുകൾ പൂട്ടി അർത്ഥവത്തായ തല വെട്ടലോടെയുള്ള ഒരു ചിരി മാത്രം മറുപടി. നീല ഞരമ്പുകൾ എഴുന്നുനിൽക്കുന്ന കൈപ്പത്തി ഉയർത്തി ഉറക്കത്തെ കണ്ണുകളിൽ നിന്നും തുടച്ചു നീക്കുന്ന അമ്മയോടായി ഞാൻ പറഞ്ഞു. “ഞാൻ കഴിച്ചു കഴിഞ്ഞു. ഇനി പോയി കിടന്നുറങ്ങ്.”
“ഉം... “ മൂളൽ. “കിടക്കാം” എന്ന വെറും വാക്ക് .
എനിക്കറിയാം ഞാൻ ഡൈനിങ്ങ് റൂമിൽ നിന്നും പോയി പാത്രങ്ങൾ കൂടി മാറ്റിയ ശേഷം മാത്രമേ അമ്മ അടുക്കളയിൽ നിന്നും മാറുകയുള്ളൂ എന്ന്. പുറപ്പെടുവാനുള്ള തയ്യാറെടുപ്പിനായി മുറിയിൽ തിരികെ വരുമ്പോൾ ഭാര്യ അപ്പോഴും നല്ല ഉറക്കമാണ്. അവളും ജോലി ചെയ്തു ക്ഷീണിതയാണ്. നന്നായി ഉറങ്ങട്ടെ. ശബ്ദമുണ്ടാക്കാതെ ബാഗ് എടുത്തു പുറത്തേക്കുള്ള വാതിലിനരികിലേക്കു നടക്കുമ്പോൾ അടുക്കളയിൽ നിന്നും അടുക്കലേക്കു വരുന്ന അമ്മയെ കണ്ടു.
“അമ്മ ഇനിയും കിടന്നില്ലേ.?”
“നീ ഇറങ്ങിയിട്ടാവാമെന്നു വച്ചു.”
“ഞാനിറങ്ങുകയാണ്. പോയി കിടക്ക്.”
“ഉം..” വീണ്ടും മൂളൽ. പിന്നെ ഒരു ചോദ്യം. “ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത നീ മറന്നു പോയോ?”
“എന്താണ്?” ഞാൻ അജ്ഞത നടിച്ചു.
ഇരുകരങ്ങൾ കൊണ്ടും തലകുനിച്ചു മൂർദ്ധാവിൽ ഒരു ചുംബനം.
"എനിക്ക് മറക്കാൻ പറ്റില്ലാലോ. നിന്നെ ആദ്യമായ് കണ്ട ആ നിമിഷവും ദിവസവും.." സന്തോഷത്തേക്കാൾ സ്വരത്തിൽ ഏറെ സങ്കടമായിരുന്നു.
ജന്മദിനങ്ങൾ ഓർത്തിട്ടും ഓർക്കുന്നില്ലെന്നു നടിച്ചു പോയ വർഷങ്ങൾ. എണ്ണയിട്ട യന്ത്രം പോലുള്ള ജീവിതം! “ഓ… അതിനെന്താണിത്ര പ്രത്യേകത. കൊച്ചുകുട്ടിയല്ലല്ലോ സന്തോഷിച്ചു ദിവസമെണ്ണി കാത്തിരിക്കാൻ.”
നിസ്സാരവൽക്കരിക്കാൻ ശ്രമിച്ചു. അമ്മയെ മുറുകെ പുണർന്നു ഇരു കവിളിലും ഉമ്മ വെക്കുമ്പോൾ ഉള്ളിൽ കെട്ടിനിർത്തിയ ഒരു പ്രവാഹം അണപൊട്ടുന്നതു ഞാനറിഞ്ഞു.
"നേരം വൈകുന്നു, ഞാനിറങ്ങട്ടെ."
അമ്മയുടെ മുഖത്ത് നോക്കാതെ പറഞ്ഞു കൊണ്ട് പുറത്തെ തണുപ്പിലേക്കിറങ്ങി. “വണ്ടി ഓടിക്കുമ്പോൾ ശ്രദ്ധിക്കണം..” കരുതലിന്റെ മാതൃസ്വരം കാലങ്ങൾ കടന്ന് പിന്നെയും തുറന്നിട്ട ആ വാതിൽപ്പടിയിൽ നിന്നും എന്നെ പിന്തുടരുന്നത് ഞാനറിഞ്ഞു.

Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

ആൻ റൈസ്

''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.'' 2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ല