Skip to main content

മായയുടെ കല്ലറ സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കുന്നു

ഈജിപ്ഷ്യന്‍ ഫറവോ രാജകുമാരന്‍ തൂത്തന്‍ഖാമന്റെ ആയയുടേതെന്ന് കരുതപ്പെടുന്ന ശവക്കല്ലറ ആദ്യമായി സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കുന്നു. തൂത്തന്‍ഖാമനെ വളര്‍ത്തിയ മായ എന്ന അര്‍ധ സഹോദരിയുടെ ശവക്കല്ലറ ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കണ്ടെത്തിയത്. എന്നാല്‍ തൂത്തന്‍ഖാമന്റെ കല്ലറയോട് ചേര്‍ന്ന് വളര്‍ത്തമ്മ നെഫര്‍തിതിയുടെ കല്ലറയും നിധിശേഖരമുള്ള രഹസ്യഅറയുമുണ്ടെന്ന വാദങ്ങളെ തള്ളാനോ ശരിവയ്ക്കാനോ ഇപ്പോഴും പുരാവസ്തു ഗവേഷകര്‍ക്കായിട്ടില്ല.

ശിലാലിഖിതങ്ങളും ചുവര്‍ ചിത്രങ്ങളും കൊണ്ട് അലംകൃതമായ ശവക്കല്ലറയാണ് മായയുടേത്. ഈജിപ്തിലേക്കുള്ള വിനോദസഞ്ചാരികളുടെ കുറവ് പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരിന്റെ പുതിയ നടപടി. ടൂറിസം മുഖ്യ വരുമാനമാര്‍ഗമായ ഈജിപ്തിനെ ഭീകരാക്രമണ ഭീതിയെ തുടര്‍ന്ന് അടുത്തിടെയായി സഞ്ചാരികള്‍ കൈവിട്ടിരുന്നു. സഞ്ചാരികളുടെ വരവ് വീണ്ടും വര്‍ധിപ്പിക്കാന്‍ മായയുടെ ശവക്കല്ലറക്ക് കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഈജിപ്ഷ്യന്‍ ഭരണാധികാരികളായിരുന്ന ഫറവോമാരുടെ ശവകൂടീരങ്ങളില്‍ മൃതദേഹത്തിനൊപ്പം അമൂല്യമായ നിധി ശേഖരവും നിക്ഷേപിക്കുന്നത് സാധാരണമായിരുന്നു. ഇത്തരം ശവകുടീരങ്ങള്‍ മോഷ്ടാക്കള്‍ ലക്ഷ്യം വെക്കാതിരിക്കാന്‍ കല്ലറ തുറന്നാല്‍ ദുര്‍മരണപ്പെടുമെന്നും ഫറവോമാരുടെ ശാപത്തിന് ഇരയാകുമെന്നുമുള്ള വിശ്വാസം വ്യാപകമായിരുന്നു.

കല്ലറ തുറക്കാന്‍ ശ്രമിക്കുന്നവരെ പലവിധ കെണികളില്‍ കുടുക്കി കൊലപ്പെടുത്തുന്ന മമ്മി സിനിമകള്‍ക്ക് പ്രചോദനമായത് തൂത്തന്‍ഖാമന്റെ ശവക്കല്ലറയായിരുന്നു. 1922ല്‍ തൂത്തന്‍ഖാമന്റെ ശവക്കല്ലറ കണ്ടെത്തിയ ബ്രിട്ടീഷുകാരനായ ഹവാര്‍ഡ് കാര്‍ട്ടറുടെ സംഘത്തിലുണ്ടായിരുന്നവരില്‍ പലരും ദുരൂഹമായി കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിരുന്നു. അന്ധവിശ്വാസങ്ങള്‍ പലതാണെങ്കിലും തൂത്തന്‍ഖാമന്റെ ശവകുടീരം കണ്ടെത്താന്‍ നേതൃത്വം നല്‍കിയ ഹവാര്‍ഡ് കാര്‍ട്ടറെ മാത്രം ഒന്നും വേട്ടയാടിയില്ല. അറുപത്തഞ്ചാം വയസില്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം.

ഈജിപ്ത് ഭരിച്ചിരുന്ന പതിനെട്ടാം രാജവംശത്തിലെ അവസാന ഫറവോയായിരുന്നു തൂത്തന്‍ഖാമന്‍. ബിസി 1322ല്‍ പത്തൊമ്പതാം വയസില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച അദ്ദേഹത്തിന്റെ കല്ലറ തുറന്നപ്പോള്‍ 11 കിലോ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ മുഖംമൂടിയും സ്വര്‍ണശവപ്പെട്ടിയും വിലമതിക്കാനാവാത്ത രത്‌നങ്ങളും സ്വര്‍ണ്ണശേഖരവും കണ്ടെത്തിയിരുന്നു. ഇതോടെ പുരാവസ്തുഗവേഷകരും നിധിതേടുന്ന ഭാഗ്യാന്വേഷികളും ഈജിപ്തിലേക്ക് പ്രവഹിച്ചു. തൂത്തന്‍ഖാമന്റെ ശവക്കല്ലറയുടെ കണ്ടുപിടുത്തവും തുടര്‍ന്ന് പ്രചരിച്ച കഥകളും ഹോളിവുഡ് സിനിമകളുമാണ് ഈജിപ്തിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം സൃഷ്ടിച്ചത്. തൂത്തന്‍ഖാമന്റെ ആയയുടെ ശവക്കല്ലറയും ഇത്തരത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മായയുടെ ശവക്കല്ലറക്ക് പുറത്ത് കൊത്തിവെച്ച രൂപങ്ങളില്‍ ഒരു രാജ്ഞി കുഞ്ഞിനെ മുലയൂട്ടുന്ന രൂപവുമുണ്ട്. ഈ കുട്ടി തൂത്തെന്‍ഖാമനാണെന്നും രാജ്ഞി മായയാണെന്നുമാണ് കരുതുന്നത്. ഫ്രഞ്ച് പുരാവസ്തു ഗവേഷകന്‍ അലെന്‍ സിവിയാണ് 1996ല്‍ മായയുടെ ശവക്കല്ലറ കണ്ടെത്തുന്നത്. കൈയ്‌റോയില്‍ നിന്നും 20 കിലോമീറ്റര്‍ തെക്കുമാറിയാണ് ശവക്കല്ലറ. ഫറവോ അക്കെനാറ്റെന്റേയും രാജ്ഞി നെഫര്‍തിതിയുടേയും മകളാണ് മായയെന്ന് 2010ല്‍ ഡിഎന്‍എ ടെസ്റ്റിലൂടെ തെളിയിക്കപ്പെട്ടിരുന്നു. അധികാരമേറ്റെടുത്ത് ഒമ്പതാം വര്‍ഷത്തില്‍ മരിച്ച തൂത്തെന്‍ഖാമന്റെ പിതാവാണ് അക്കെനാറ്റെന്‍ എന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ നെഫര്‍തിതി അല്ല തൂത്തന്‍ഖാമന്റെ മാതാവ്.

ദുരൂഹതകളുടെ കേന്ദ്രമായാണ് തൂത്തന്‍ഖാമന്റെ ശവക്കല്ലറ അറിയപ്പെടുന്നത്. മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുരൂഹമായി മരണപ്പെട്ട തൂത്തന്‍ഖാമന്റെ മമ്മി രൂപത്തിലുള്ള ശരീരത്തിനൊപ്പം നിര്‍ബന്ധിതമായി അടക്കപ്പെട്ട ഭടന്മാരുടെ അവശിഷ്ടങ്ങളും ലഭിച്ചിരുന്നു. തൂത്തന്‍ഖാമന്റെ ശവകൂടീരത്തില്‍ അമൂല്യ രത്‌നങ്ങള്‍ അടങ്ങിയ രഹസ്യ അറയുണ്ടെന്ന് വലിയൊരു വിഭാഗം പുരാവസ്തു ഗവേഷകര്‍ ഇപ്പോഴും കരുതുന്നുണ്ട്.

Comments

Popular posts from this blog

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ...

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വ...

അവി(വാ)ഹിതം

അവി(വാ)ഹിതം ഡോക്ടർ റാം മിടുക്കനായിരുന്നു. മിടുക്കനെന്ന് പറഞ്ഞാൽ    മിടുമിടുക്കൻ. ആർട്ടിഫിഷ്യൽ ഇന്റെല്ലിജെൻസിൽ ഡോക്ടറേറ്റ്‌ , ഒരു ആഗോള കമ്പനിയുടെ കുവൈറ്റ് റീജിയണൽ ഓഫീസിന്റെ പർച്ചേസിംഗ് വിഭാഗത്തിന്റെ തലവൻ, നല്ലൊരു ഗായകൻ, സർവോപരി ലോക സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്ന “ബ്ലിസ്ഫുൾ ഇന്റർനാഷണലിന്റെ “ കുവൈറ്റിലെ സീനിയർ പ്രചാരകൻ. ഇങ്ങനൊരാൾ സിനിമയിൽ മാത്രമേ ഉണ്ടാകൂ എന്ന് പറയും മുന്‍പ്, കുവൈറ്റിലെ മലയാളി സമൂഹത്തിൽ ഒന്നന്വേഷിച്ചു നോക്കൂ. എന്തായാലും സമാധാനത്തിന്റെ പ്രവാചകന്റെ വീടൊരു അതിർത്തിഗ്രാമം പോലെയായിരുന്നു. ഇന്റർനെറ്റ് വഴി ഡോക്ടറിന്റെ വാചാടോപതയിലും വർണ്ണപ്പകിട്ടുള്ള വ്യക്തിത്വത്തിലും ആകൃഷ്ടയായി വന്ന സൗദ ആയിരുന്നു സമാധാനക്കേടിന്റെ അതിർത്തിയിൽ ഡോക്ടറിന്റെ ശത്രുപക്ഷത്ത്. നാലു വർഷത്തെ ദാമ്പത്യത്തിലെടുത്തു പറയാൻ പൊരുത്തങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. സകലകലാവല്ലഭന്റെ വിരുദ്ധധ്രുവത്തിലായിരുന്നു അന്തർമുഖിയായ സൗദയുടെ രാശി . പ്രാണോർജ്ജം കൂടുതലായിരുന്ന റാമിന്റെ ക്ഷീരപഥത്തിൽ ചുറ്റിയ ഉപഗ്രഹങ്ങളിൽ ഒന്ന് മാത്രമായി ഒതുങ്ങി സൗദ. ഇതേ കാലഘട്ടത്തിലാണ് “ബ്ലിസ്സ്ഫുൾ ഇന്റര്‍നാഷനൽ” യോഗാ ക്ലാ...