Skip to main content

ആൻ റൈസ്




''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.''

2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ലിറ്ററേച്ചറിലേക്ക് ഗേ മെൻസ് മിസ്റ്ററിയുടെ വാതിൽ തുറന്ന സ്വവർഗ്ഗാനുരാഗി, ക്രിസ്റ്റഫർ റൈസ്. ലോകം രഹസ്യ കാമനകളുടെ രാജ്ഞി എന്ന് വാഴ്ത്തിയത് അവൻ്റെ മമ്മയെയാണ്.

ആരായിരുന്നു മമ്മ എന്ന ചോദ്യത്തിന്റെ ഉത്തരം പറയുമ്പോൾ ക്രിസ്റ്റഫർ 23 കൊല്ലം മുമ്പുള്ള ഒരു ഡിസംബറിനെ ഓർത്തെടുക്കും. ''1998 ലാണത്. പ്രമേഹം മൂർച്ഛിച്ച് മമ്മ കോമയിലേക്ക് പോയി. മരിക്കുമെന്ന് എല്ലാവരും പറഞ്ഞു. ആഘോഷങ്ങൾ എല്ലാം അവസാനിപ്പിച്ച് അമ്പത്തേഴ് വയസ്സിലൊന്നും മമ്മയ്ക്ക് മടങ്ങാൻ പറ്റില്ലെന്ന് എനിക്കും പപ്പയ്ക്കും പക്ഷേ ഉറപ്പായിരുന്നു. മമ്മയെ കല്യാണം കഴിക്കുമ്പോൾ പപ്പയ്ക്ക് 19 വയസ്സാണ്, മമ്മയ്ക്കിരുപതും. മഞ്ഞപ്പെയിൻ്റിൽ മമ്മയുടെ പോർട്രെയ്റ്റുകൾ വരയ്ക്കുമ്പോഴെല്ലാം പപ്പയിൽ ആ പത്തൊമ്പതുകാരനെ കാണാം. അവരുടെ പ്രേമം കണ്ടാണ് ഞാൻ വളർന്നത്. കൂട്ടുകാരനെ ഞാനാദ്യമായി ചുംബിച്ചപ്പോൾ, ഇത്ര ഭംഗിയിൽ നീയിതെവിടെ നിന്ന് പഠിച്ചു എന്നായിരുന്നു അവൻ്റെ ചോദ്യം. ഉത്തരമായി വാലറ്റിനകത്ത് തിരുകിയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പടം ഞാനവന് കാണിച്ച് കൊടുത്തു. സ്റ്റാനും ആനും, എൻ്റെ റോൾ മോഡൽസ്. മമ്മയ്ക്ക് എൺപത് തികഞ്ഞ ശേഷമുള്ള ആദ്യത്തെ ഡിസംബറാണിത്. മമ്മ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിപ്പോരുമെന്ന ആത്മവിശ്വാസം ഇക്കുറി പക്ഷേ എനിക്കില്ലായിരുന്നു. സദാ ആനന്ദാന്വേഷിയായ ഒരാത്മാവുണ്ട് മമ്മയുടെ ഉള്ളിൽ. പുതിയ ലോകം തേടി അവൾക്ക് പറക്കാതിരിക്കാനിവില്ല.''

തൻ്റെ എൺപതാം വയസ്സിൽ ഒരു മില്യണിലേറെ പിന്തുടർച്ചക്കാരെ നവ മാധ്യമങ്ങളിൽ സൃഷ്ടിച്ച ഒരാൾ, 150 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റുപോയതിൻ്റെ എക്കാലത്തെയും വലിയ ചരിത്രം അവകാശപ്പെടാൻ കഴിയുന്ന എഴുത്തുകാരി, പറയാൻ ആയിരം വിശേഷങ്ങളുണ്ട് അമേരിക്കയ്ക്ക് ആൻ റൈസിനെക്കുറിച്ച്. മനുഷ്യ രക്തമൂറ്റിക്കുടിച്ച് നിത്യയൗവനം നിലനിർത്തുന്ന വാമ്പയർമാരുമായി അവൾക്കുള്ള ചങ്ങാത്തത്തെക്കുറിച്ചെന്ന പോലെ കേട്ടാൽ നടുങ്ങുന്ന കഥകളുമുണ്ട്. കഥകളിൽ ഏറ്റവും കാമ്പുള്ളത് മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ച മമ്മ എന്ന ക്രിസ്റ്റഫറിൻ്റെ നിരീക്ഷണമാണ്. മരിക്കുവോളം ആൻ റൈസിനെ പിന്തുടർന്ന ആരാധകർക്കും ശത്രുക്കൾക്കും ഒരേ പോലെ പറയാനുണ്ടായിരുന്നത് ഇതാണ്.

''സ്നേഹിച്ചവരായിരുന്നു കൂടുതലും. കാമനകളുള്ള മനുഷ്യർക്കെല്ലാം എന്നോട് സ്നേഹമായിരുന്നു. ഫെമിനിസ്റ്റുകളാണ് എന്ന് വിശ്വസിച്ച് പൊന്നിരുന്ന ഫാസിസ്റ്റുകളായ പെണ്ണുങ്ങൾക്ക് പക്ഷേ എന്നെ കണ്ടു കൂടായിരുന്നു. ശരീരത്തെ സ്പിരിറ്റിലിട്ട് വെച്ച കന്യാസ്ത്രീകൾക്കും, ബുദ്ധികുറവായത് കൊണ്ട് മാത്രം ബുദ്ധിജീവികൾ എന്ന വിശേഷണം സ്വയം കൊണ്ടുനടന്നിരുന്നവർക്കും എന്നോട് ദേഷ്യമായിരുന്നു. പക്ഷേ പൂത്ത് തളിർക്കാനാഗ്രഹിച്ച പെണ്ണുങ്ങളെല്ലാം എൻ്റെ കൂട്ടുകാരായിരുന്നു. അവരാണ് ഈ ഭൂമി നിറയെ. അവരാണ് എന്നെ വായിച്ചത്. എൻ്റെ പുസ്തകങ്ങൾ ബെസ്റ്റ് സെല്ലറാവുമ്പോഴെല്ലാം ഞാൻ കണ്ടത് സെക്ഷ്വൽ ഫാൻ്റസികളുള്ള പെണ്ണുങ്ങളുടെ കടലാണ്.''

ആൻ റൈസ് ഒരു കടലായിരുന്നു. അതിൻ്റെ തിരയിളക്കത്തെ പക്ഷേ പലരും പേടിച്ചിരുന്നു. 1983 ൽ 'ദി ക്ലെയ്മിംഗ് ഓഫ് സ്ലീപ്പിംഗ് ബ്യൂട്ടി'യുമായി വിക്കി വിൽസനെ ചെന്ന് കണ്ടപ്പോൾ നെറ്റി ചുളിച്ചുകൊണ്ട് അവർ ചോദിച്ചു, ''ആൻ, ഇത് പോണോഗ്രാഫിയല്ലേ ?'' അവൾ പറഞ്ഞു, ''അതെ. പോണോഗ്രാഫികളെ പ്രേമിക്കുന്ന ഒരു പെണ്ണാണ് ഞാൻ !'' വിക്കി വിൽസൺ പൊട്ടിച്ചിച്ചു. വിക്കി അന്ന് അമേരിക്കയിലെ പുസ്തക എഡിറ്റർമാരിൽ ശ്രദ്ധേയയാണ്. ''നമ്മുടേത് ഇത്തരം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന ഒരു പബ്ലിക്കേഷനല്ല, നമുക്കിത് പറ്റില്ല.'' ഇ.പി.ഡട്ടണാണ് ആ പുസ്തകം പിന്നീട് പ്രസിദ്ധീകരിക്കുന്നത്. ഡട്ടണിലെ ബിൽ വൈറ്റ്ഹെഡിനെ ആനിന് ശുപാർശ ചെയ്യുന്നത് വിക്കി തന്നെയാണ്. അവൾ വീണ്ടും പറഞ്ഞു, ''നമുക്ക് പറ്റാഞ്ഞിട്ടാണ്. ഇത് പ്രസിദ്ധീകരിച്ചാൽ, ഇവിടുത്തെ മുഴുവൻ ലൈംഗിക അടിമകളും സ്വതന്ത്രരാകാനും രക്ഷപ്പെടാനും നടത്തുന്ന പോരാട്ടത്തിന് ഞാനുത്തരം പറയേണ്ടേണ്ടിവരും.'' പുസ്തകത്തിൻ്റെ മാനുസ്ക്രിപ്റ്റുമായി പടിയിറങ്ങുമ്പോൾ ആൻ റൈസ് വിക്കിയെ തിരുത്തി. ''വിക്കീ, ഇത് ഒരു അടിമയുടെ സെക്‌സ് ഫാന്റസിയാണ്. അവൾ രക്ഷപ്പെടാൻ ആഗ്രഹിക്കുന്നില്ല.''

വിക്കി വിൽസണ് അത് മനസിലായില്ല. അടിമകളാകാൻ ആരാണ് ആഗ്രഹിക്കുന്നത് എന്ന വിക്കിയുടെ ചോദ്യത്തിന് ആൻ റൈസ് മറുപടി പറഞ്ഞതുമില്ല. ദുരൂഹമായ ഒരു ചിരി മാത്രം അവൾക്ക് സമ്മാനിച്ച് പിൻവാങ്ങി. ''ഒരു ദിവസം ഒരു മുതിർന്ന എഴുത്തുകാരൻ എന്നോടിതേപ്പറ്റി ചോദിച്ചു. വിക്കി ഒരു വിശ്വാസ്യതയുള്ള എഡിറ്ററാണ്, ആനുമതെ. നിങ്ങൾക്ക് നല്ല വായനക്കാരുണ്ട്. നിങ്ങളെപ്പൊലൊരാൾ ഇങ്ങനെയൊക്കെ എഴുതുന്നത് കഷ്ടമല്ലേ ? മദ്യം നുകർന്ന് മഡോണയുടെ മുലകളിലേക്ക് കണ്ണെടുക്കാതെ നോക്കി നിന്ന് അയാളത് ചോദിക്കുമ്പോൾ എനിക്ക് ചിരിയാണ് വന്നത്, കള്ളൻമാർ.''

1983 മാർച്ച് 1 നാണ് 'ദി ക്ലെയ്മിംഗ് ഓഫ് സ്ലീപ്പിംഗ് ബ്യൂട്ടി' പുറത്ത് വരുന്നത്. അത് അമേരിക്കയിലെ പുസ്തകശാലകളെ ഇളക്കി മറിച്ചു. അതിൻ്റെ ആവേശത്തിൽ 1984 മാർച്ച് 26 ന് ബ്യൂട്ടീസ് പണിഷ്മെൻ്റും 1985 ജൂൺ 3 ന് ബ്യൂട്ടീസ് റിലീസും പുറത്ത് വന്നു. സ്ലീപ്പിംഗ് ബ്യൂട്ടി സീരീസ് അമേരിക്കയിലെ പ്രസാധക ഇൻഡസ്ട്രിയെത്തന്നെ മാറ്റിപ്പണിയുകയായിരുന്നു.

അന്നത്തെ സ്ത്രീ എഴുത്തുകാർ എല്ലാവരുമെന്നപോലെ ആനും പൊതുവിടങ്ങളിൽ ഫെമിനിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നു. പോൺ ഫിക്ഷനുകൾ എഴുതുന്ന ഒരാൾ തങ്ങളിൽപ്പെട്ടവരല്ല എന്ന വാദവുമായി പ്രമുഖരായ ഫെമിനിസ്റ്റുകൾ ആനിനെതിരെ തിരിഞ്ഞു. ഫെമിനിസത്തിൻ്റെ രാഷ്ട്രീയത്തെ ചോർത്തിക്കളയുന്നു എന്ന അവരുടെ പരാതിയ്ക്ക് ആൻ റൈസ് ഒരിക്കൽ മറുപടി പറഞ്ഞിട്ടുണ്ട്, അതിങ്ങനെയാണ്. ''പപ്പയും മമ്മിയും എനിക്കിട്ട പേര് ഹൊവാർഡ് അലൻ ഒബ്രിയൻ എന്നായിരുന്നു. അവരെന്നെ പഠിക്കാൻ വിട്ടത് കന്യാസ്ത്രീകളുടെ സ്കൂളിലായിരുന്നു. ഒരു കന്യാസ്ത്രീയോട് എന്റെ പേര് ഹൊവാർഡ് അലൻ ഒബ്രിയൻ എന്നല്ല, ആൻ എന്നാണെന്ന് ഞാനാദ്യം പറയുന്നത് ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ്. അവൾക്കിഷ്ടമാണെങ്കിൽ അതിരിക്കട്ടെ എന്ന് പിന്തുണച്ചു അന്ന് മമ്മി. മറ്റൊരു പെണ്ണിൻ്റെ ഫാൻ്റസികളെ വായിക്കാൻ കഴിയുന്ന പെണ്ണാണ് എനിക്ക് ഫെമിനിസ്റ്റ്. മമ്മി അതായിരുന്നു. കുടിച്ച് കുടിച്ചാണ് മമ്മി മരിക്കുന്നത്. അന്നെനിക്ക് 15 വയസ്സാണ്. മരിക്കാൻ വേണ്ടി കുടിക്കരുതെന്ന് ഞാനെപ്പോഴും പറയും. അത് മമ്മിയോടുള്ള ദേഷ്യമല്ല. ലഹരികളിൽ ജീവിക്കുന്ന, ഉന്മാദികളായ മനുഷ്യർ കൂടുതൽ കാലം ജീവിച്ചിരിക്കണം എന്ന എൻ്റെ ആഗ്രഹമാണ്. അവരാണ് ഈ ലോകത്തെ സുന്ദരമാക്കുന്നത്.''

ഫാൻ്റസികളുടെ ഫാക്ടറിയായി തന്നെ വളർത്തിയത് മമ്മിയാണെന്ന് ആൻ റൈസ് പറയും. കാതറിനെന്നായിരുന്നു മമ്മിയുടെ പേര്. കൺകണ്ട ആദ്യത്തെ ഫെമിനിസ്റ്റ്, കാതറിൻ ! രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത പട്ടാളക്കാരൻ ഹോവാർഡ് ഒബ്രിയന്റെ മകൾക്ക് അടുക്കുകളേയും ചിട്ടകളേയും പൊട്ടിച്ച് പടർന്ന് പന്തലിക്കാൻ വിളനിലമൊരുക്കിയത് കാതറിനായിരുന്നു.

''പരിശുദ്ധാത്മാവിന്റെ ഒരു ക്ഷേത്രമാണ് എൻ്റെ ശരീരമെന്ന് മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു കന്യാസ്ത്രീ എന്നോട് പറഞ്ഞു. ഞാൻ വീട്ടിൽച്ചെന്ന് ഉടുപ്പഴിച്ചിട്ട് എല്ലായിടത്തും നോക്കി. എവിടെ ! എവിടെ !! പിറ്റേന്ന് അവർ ക്ലാസിൽ വരുമ്പോൾ എനിക്ക് ചിരി വന്നു, ഭ്രാന്തി. ഇത്തരം ഭ്രാന്തുകളിലേക്ക്, ഇത്തരം വിശുദ്ധികളിലേക്ക് ടേൺ ചെയ്താണ് സോ കോൾഡ് ഫെമിനിസത്തിന്റെ നിൽപ്പ്. അവർ വിശുദ്ധ ശരീരത്തെക്കുറിച്ച് മിണ്ടിക്കൊണ്ടേയിരിക്കുകയാണ്. ഞങ്ങൾ പെണ്ണുങ്ങൾക്ക് ചെയ്യാൻ ആഗ്രഹമുള്ള ആയിരം കാര്യങ്ങളുണ്ട്. ഞങ്ങൾക്കത് ഭാവനയിലെങ്കിലും ചെയ്യാൻ കഴിയണം. ഞങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നത് ഞങ്ങൾക്ക് ഭാവനയിൽ കാണാനും, ഞങ്ങൾ വായിക്കാൻ ആഗ്രഹിക്കുന്നത് വായിക്കാനും കഴിയണം. അതുറക്കെ പറയുന്നതിന് ഫെമിനിസം എന്ന് തന്നെയാണ് പേര്. ഇവിടുത്തെ ഒരു നാട്ടുകാരിയായ പാവം സ്ത്രീക്ക് അശ്ലീലം വായിക്കാനുള്ള അവകാശത്തിന് വേണ്ടി ഞാൻ കോടതിയിൽ പോകും, അതുകൊണ്ട് ഞാനൊരു ഫെമിനിസ്റ്റാണ്. ഞങ്ങൾക്കും ലൈംഗിക സ്വാതന്ത്ര്യം വേണം. ആയിരക്കണക്കിന് കൊല്ലം കഴിഞ്ഞ് ഞങ്ങളൊക്കെ മരിച്ചിട്ടില്ല, ഇപ്പോൾ. ഇതൊന്നും രാഷ്ട്രീയമായി ശരിയല്ലെന്നും പറഞ്ഞ് എൻ്റെ പിന്നാലെ വരരുത്. ബുൾഷിറ്റ്. എന്റെ ഫാൻ്റസികളെ നിങ്ങളുടെ ആംഗിളിൽ ഞാൻ രാഷ്ട്രീയവത്കരിക്കാൻ പോകുന്നില്ല.''

ആരെയും കൂസാത്ത പ്രകൃതമായിരുന്നു ആൻ റൈസിന്റേത്. മസോക്കിസ്റ്റിക് ഫാന്റസികളും, ബലാത്സംഗ ഫാന്റസികളും വരെ ആൻ പരീക്ഷിച്ചു. അതോടെ പരാതികളുടെ സ്വഭാവം സാമൂഹ്യ സുരക്ഷിതത്വത്തിലേക്ക് വഴിമാറി. അശ്ലീലം വായിച്ച് പുറത്തുപോയി കുറ്റകൃത്യങ്ങൾ ചെയ്തേക്കാനുള്ള സാധ്യതകളെപ്പറ്റി പലകോണിൽ നിന്ന് ചർച്ചകൾ ഉയർന്നു. ആൻ പക്ഷേ അതിനെയെല്ലാം പഴകിയ പരാതികളെന്ന് പരിഹസിച്ചു തള്ളി. ''കുറ്റകൃത്യങ്ങൾ ചെയ്യുന്നവരിലേറെയും ഒന്നും വായിക്കാത്തവരാണ്. ആസക്തി ഒരു തടവ് മൃഗമാണ്. അതുകൊണ്ടാണ് വൃദ്ധകൾ വരെ ബലാത്സംഗം ചെയ്യപ്പെടുന്നത് !'' ആൻ വാദിച്ചു കൊണ്ടിരുന്നു.

സെക്സ് ട്രാഫിക്കിംഗിന് പേര് കേട്ട സ്ട്രീറ്റുകളിൽ ആദ്യമായി ഒരെഴുത്തുകാരി അതിഥിയായെത്തി. ''അന്ന് വടക്കൻ കാലിഫോർണിയയിൽ ആരോഗ്യകരവും സുരക്ഷിതവുമായ ലൈംഗിക വേഴ്ചയിൽ വിശ്വസിക്കുന്ന ഗ്രൂപ്പുകളുണ്ടായിരുന്നു. ഞാനവിടെ ചെല്ലുമ്പോൾ അവിടം മനുഷ്യരാൽ നിറഞ്ഞിരുന്നു. വിവാഹിതരായ ദമ്പതികൾ, ലെസ്ബിയൻമാർ, ധാരാളം പ്രൊഫഷണൽ സ്ത്രീകളും ഉണ്ടായിരുന്നു. അവർ പണം വാങ്ങി പുരുഷ ഉപഭോക്താക്കളെ സ്വീകരിച്ചു. പണത്തിന് വേണ്ടി പെണ്ണുങ്ങളെ പ്രാപിക്കാൻ തയ്യാറായ പുരുഷന്മാർ പക്ഷേ മരുന്നിന് പോലും അവിടെയില്ലായിരുന്നു. ആണുങ്ങൾക്കെല്ലാമുണ്ട്. കാമനകളുണ്ട്, പണമുണ്ട്, അത് തോന്നിയ പോലെ ഉപയോഗിക്കാനുള്ള അവകാശമുണ്ട്, അവർക്ക് തോന്നിയതെന്തും ചെയ്ത് നോക്കാൻ പ്രൊഫഷണൽ ലൈംഗികത്തൊഴിലാളികളുണ്ട്. ലൈംഗിക സ്വാതന്ത്ര്യമുള്ള ദേശങ്ങളിൽ പോലും ദാരിദ്ര്യമാണ് സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്നത്. അവരുടെ വിശപ്പടക്കാനുള്ള വിളകൾ ഉത്പാദിപ്പിക്കപ്പെടേണ്ടിയിരിക്കുന്നു. പെണ്ണിൻ്റെ വിശപ്പറിയാത്തത് കൊണ്ടാണ് ആണുങ്ങളിവിടെ കരുത്തരായിരിക്കുന്നത്. പെണ്ണതറിയിച്ചാൽ അവർ ചൂളിപ്പോകും. എൻ്റെ ജനതയുടെ വിശപ്പടക്കാനുള്ള വിത്ത് പാകലാണ് എനിക്കെഴുത്ത്.''

ആരാധകരെക്കുറിച്ച് പറയുമ്പോൾ ആൻ റൈസിൻ്റെ കണ്ണുകൾ നിറയും. ''അവർ വരും, ഒക്കത്ത് കുട്ടികളൊക്കെയുണ്ടാവും. സ്വകാര്യം പോലെ പറയും, നിങ്ങളുടെ വൃത്തികെട്ട പുസ്തകങ്ങൾ ഞങ്ങൾ ഇഷ്ടപ്പെടുന്നു. കുറച്ച് കൂടി ആഴത്തിൽ എഴുതുമോ ? എന്ന്. ആഴത്തിൽച്ചെന്ന് തൊടണം പെണ്ണുങ്ങൾക്ക്. അതിന് വേണ്ടത് പാതാളക്കരണ്ടിയല്ല, പക്ഷിത്തൂവലാണ്. ഓറൽ സെക്സിലൂടെ ഓർഗാസമനുഭവിപ്പിച്ച കാമുകനെപ്പറ്റി റിച്ച്മോൺഡിൽ വെച്ച് ഒരു പെൺകുട്ടി എന്നോട് പറഞ്ഞു. അവനെ കണ്ടെത്തണം, അവനൊരു കാറ്റുപോലെയാണ് എന്ന്. ഇതാണ് ഫാൻ്റസി. പെണ്ണുങ്ങൾക്ക് ഫാൻ്റസികളുണ്ടോ എന്ന് നിങ്ങൾ ചോദിക്കും. അതേ എന്നല്ല, അതേയുള്ളൂ എന്നാണ് എൻ്റെ ഉത്തരം. പെണ്ണുങ്ങൾക്ക് ഫാൻ്റസികളേയുള്ളൂ.''

ഒരാളെ മാത്രം വിവാഹം ചെയ്ത്, അയാൾക്കൊപ്പം പതിറ്റാണ്ടുകളായി ജീവിക്കുന്ന ഒരുവൾ, അവളാണ് ഇപ്പറയുന്നത്. സംതൃപ്തിയാണ് വലുതെന്നും അത് തേടണമെന്നും ജനത്തോടാഹ്വാനം ചെയ്യുന്നത് അവരെ വഴിതെറ്റിക്കുന്നത് അവളാണ്. ഇങ്ങനെ പറഞ്ഞു കൊണ്ടാണ് വിമർശകർ പലപ്പോഴും ആൻ റൈസിനെ ആക്രമിച്ചത്. ''ശരിയാണ്, പതിറ്റാണ്ടുകളായി. ഞങ്ങളുടെ സുഹൃത്തുക്കളിൽ പലരും അവരുടെ മൂന്നാം വിവാഹത്തിൽ എത്തി. ഞാനും സ്റ്റാനും പരസ്പരം മൂന്ന് വിവാഹങ്ങൾ കഴിച്ചു എന്നതാണ് സത്യം. അഗാധമായ ആകർഷണം അയാൾ എന്നിൽ ഉണ്ടാക്കാത്ത ഘട്ടത്തിൽ ഞാനയാളിൽ തുടരാനിടയില്ല. അയാൾക്ക് ഇപ്പോഴും എന്നെ സന്തോഷിപ്പിക്കാൻ കഴിയുന്നു എന്നത് മാത്രമാണ് ഞങ്ങൾ ഒന്നിച്ചുണ്ട് എന്നതിന് അടിസ്ഥാനം. ഇതൊരു കരാറുമല്ല. എൻ്റെ മകനോ, മരിച്ച് പോയ മകളോ ഞങ്ങളെ ചേർത്തു നിർത്തുന്നില്ല. ഞാൻ അവനുമായി ഇപ്പോഴും പ്രണയത്തിലാണ് എന്നത് മാത്രമാണ് എൻ്റെ തുടർച്ച.''

ആൻ പറയുന്നത് സമ്മതിക്കുമ്പോഴും കുറച്ച് കൂടെ ദാർശനികമായി തങ്ങളുടെ പ്രേമത്തെ സമീപിക്കാനാണ് സ്റ്റാൻ റൈസിലെ കവി ശ്രമിച്ചിരുന്നത്. ''ഹൈസ്കൂൾ കാലത്താണ് ഞാൻ ആനിനെ കാണുന്നത്. അന്നു മുതൽ ഞങ്ങൾ പ്രണയത്തിലായിരുന്നു. ഞങ്ങൾക്ക് രണ്ട് മക്കളായിരുന്നു, മിഷേലും ക്രിസ്റ്റഫറും. 1972 ലാണ് ഞങ്ങളെ ഇരുട്ടിലാക്കി മിഷേൽ മടങ്ങുന്നത്, അന്നവൾക്ക് 6 വയസ്സായിരുന്നു. ഞാൻ സമ്പൂർണ്ണ മദ്യപാനത്തിലേക്ക് വഴുതിത്തുടങ്ങി. വർഷങ്ങളോളം ഞാൻ അങ്ങനെയായിരുന്നു. പിന്നീട് മദ്യം എന്നെ രക്ഷിക്കാതായി. എൻ്റെ ചുറ്റും ഇരുട്ടായിരുന്നു. ഞാൻ ക്ലിനിക്കൽ ഡിപ്രഷനിലേക്ക് പോയി വീണു. 1972 മുതൽ 1992 വരെയുള്ള നീണ്ട ഇരുപത് വർഷക്കാലം ഞാൻ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. അപ്പോഴൊക്കെയും ആൻ എൻ്റെ കൂടെത്തന്നെയുണ്ടായിരുന്നു. ഒന്ന്, രണ്ട്, മൂന്ന്, പതിറ്റാണ്ടുകൾ കടന്നു പോകെ പ്രണയം ഞങ്ങൾക്കൊരു സംഭവമല്ലാതായി. വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന ഇലകൾ പോലെയായിരുന്നു അത്. ഉടൽ ദ്രവിച്ച് പോവുമ്പോഴും ഇലയുടെ തോന്നൽ അതുണ്ടാക്കിക്കൊണ്ടിരിക്കും. പ്രണയം ഒരവസ്ഥയാവുന്നതോടെ നമുക്കിടയിൽ ഇല്ലാത്തതെന്തെന്ന് നാം അറിയുകയേയില്ല.''

ആനിനെ കണ്ട് 39 കൊല്ലം കഴിഞ്ഞ് സ്റ്റാൻ റൈസ് 'എലോൺ ഇൻ ലവ്' എഴുതി. 'I am loved, but feel alone !' എന്ന് തുടങ്ങുന്ന കവിത. പ്രേമമുണ്ട്, എന്നിട്ടും ഒറ്റയ്ക്കാണ് എന്ന്. ആൻ റൈസ് പക്ഷേ ഒറ്റയ്ക്കായിരുന്നില്ല. വിചിത്ര കാമനകളാണ് അവളെ രക്ഷിച്ചത്. രക്തരക്ഷസ്സുകളുമായി വരെ അവൾക്ക് ചങ്ങാത്തമുണ്ടായിരുന്നു. എഴുപതുകളെ പിടിച്ച് കുലുക്കിയ വാമ്പയർ ക്രോണിക്കിൾസ് പരമ്പര അങ്ങനെയാണ് ആരംഭിക്കുന്നത്. തൻ്റെ മരിച്ച് പോയ മകളെ, മിഷേലിനെ എന്നെന്നും ആറ് വയസ്സുള്ള ഒരു വാമ്പയറാക്കി ആൻ പുനർജനിപ്പിച്ചു.

പാവയെപ്പോലെ വസ്ത്രം ധരിച്ചിരുന്ന സ്വർണ്ണ മുടികളുള്ള ഒരു വാമ്പയർ, ആറ് വയസ്സുകാരി ക്ലോഡിയ. ഇരകൾക്ക് മുമ്പിൽ ഒരു ചെറിയ മാലാഖയായി പ്രത്യക്ഷപ്പെടുകയും അവരെ മരണത്തിലേക്ക് ആകർഷിക്കുകയും ചെയ്യുന്ന കൊലപാതകി. അമേരിക്കയിലെ പ്രശസ്തമായ നോഫ് പബ്ലിഷിംഗ് ഹൗസിൽ നിന്നും ദി വാമ്പയർ ക്രോണിക്കിൾസിലെ ആദ്യ പുസ്തകമായ 'ഇൻ്റർവ്യു വിത്ത് ദി വാമ്പയർ' പുറത്ത് വരുന്നത് 1976 ലാണ്. ഗോഥിക് ലിറ്ററേച്ചറിൻ്റെ തലപ്പത്ത് അന്നുമുതൽ ആൻ റൈസുണ്ട്.

ആറ് വയസ്സുള്ള ഒരു ശരീരത്തിലേക്ക് എന്നെന്നേക്കുമായി ശപിക്കപ്പെട്ട് ഒതുങ്ങിപ്പോയതിൽ ക്ലോഡിയ ദു:ഖിതയായിരുന്നു, അവൾക്ക് രക്ഷപ്പെടണമായിരുന്നു. പൂർണ്ണവളർച്ചയെത്തിയ ഒരു സ്ത്രീയായി ശാരീരികമായി വളരാൻ അവൾ തീവ്രമായി ആഗ്രഹിച്ചിരുന്നു. അസംതൃപ്തിയാണ് അവളെ വേട്ടക്കാരിയാക്കിയത്. അസംതൃപ്തയായ ഒരു പെണ്ണിൻ്റെ മനുഷ്യ വേട്ടയായിരുന്നു വാമ്പയർ സീരീസിൻ്റെ കഥ.

1976 ലെ 'ഇൻ്റർവ്യു വിത്ത് ദി വാമ്പയർ' മുതൽ 2018 ൽ പുറത്തിറങ്ങിയ 'എ ടെയിൽ ഓഫ് പ്രിൻസ് ലേസ്റ്റാറ്റ്' വരെ നീളുന്ന 13 പുസ്തകങ്ങൾ, 80 മില്യൺ കോപ്പികൾ, ടോം ക്രൂസും ബ്രാഡ് പിറ്റുമുൾപ്പെടുന്ന വമ്പൻ താരങ്ങൾ പ്രത്യക്ഷപ്പെട്ട നിരവധിയായ സിനിമകൾ, ഇന്നും തുടരുന്ന ടെലിവിഷൻ പരമ്പരകൾ, വാമ്പയർ ക്രോണിക്കിൾ ഉണ്ടാക്കിയ തരംഗം ആഗോള സാഹിത്യം മുമ്പനുഭവിക്കാത്ത ഒന്നായിരുന്നു.

''എന്നിട്ടും നിങ്ങൾ പറയും ലോകം വായിക്കാനാഗ്രഹിക്കുന്നത് മറ്റെന്തോ ആണെന്ന്. മനുഷ്യന് വേണ്ടത് എന്താണ് എന്നതിൻ്റെ ഉത്തരമാണ് ബെസ്റ്റ് സെല്ലർ എന്ന തലക്കെട്ട്. ഞാൻ എല്ലാക്കാലത്തും ബെസ്റ്റ് സെല്ലറായത് നിരവധിയായ അസംതൃപ്തികളെ, നിരവധിയായ ഫാൻ്റസികളെ എനിക്കവതരിപ്പിക്കാൻ കഴിഞ്ഞത് കൊണ്ട് മാത്രമാണ്.''

ഉടലിൻ്റെ, കാമനകളുടെ, ദാഹത്തിൻ്റെ, രക്തദാഹത്തിൻ്റെ, അനുരാഗത്തിൻ്റെ, സ്വവർഗ്ഗാനുരാഗത്തിൻ്റെ, അങ്ങനെ മനുഷ്യന് തനിക്കനുഭവിക്കാൻ കഴിയാതെ പോയതും തന്നെത്തേടേണ്ടതുമായ ഇടങ്ങൾ മുഴുവനും ആൻറൈസിൻ്റെ പുസ്തകങ്ങളിൽ ഉണ്ടായിരുന്നു. വാമ്പയർ സീരീസ് എഴുതുന്ന കാലങ്ങളിൽ സാൻഫ്രാൻസിസ്കോയിലെ കാസ്ട്രോ ജില്ലയിലാണ് ആൻ താമസിച്ചത്. അത് ഒരു സ്വവർഗ്ഗാനുരാഗ പ്രദേശമായിരുന്നു. അവരുടെ ജീവിതം ആനിന് പുതുതായിരുന്നു. അവളിലെ അന്വേഷണ കുതുകിയായ എഴുത്തുകാരിക്ക് അത് പഠിക്കേണ്ടതുണ്ടായിരുന്നു. ആ ജീവിത പരിസരമാണ് തൻ്റെ മകനെ ഒരു സ്വർഗ്ഗാനുരാഗിയായി മാറ്റിയിട്ടുണ്ടാവുക എന്ന് ആൻ പറയും.

''എൻ്റെ കാമനകളിൽ മുഴുവൻ ആണുടലായിരുന്നു, എൻ്റെ മകൻ്റെയും. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എൻ്റെ മകൾ ആരായിത്തീരുമെന്ന് ഞാൻ ആലോചിക്കാറുണ്ട്. നമുക്ക് പരിചയമില്ലാത്ത ചില സാധ്യതകളുണ്ടാവും, നാമിതുവരേയും ഓടിയെത്താത്ത ചിലത്. അതന്വേഷിച്ചാവും മിഷേൽ നേരത്തേ പോയത്. വാമ്പയറായിരിക്കുമ്പോൾ മാത്രം സാധ്യമാകുന്ന ചിലതന്വേഷിച്ച്. ഫാൻ്റസികളുള്ള മനുഷ്യർക്ക് അത് മനസ്സിലാകും.''

ഇതുവരേയും അനുഭവിക്കാത്ത ചില സാധ്യതകൾ അന്വേഷിച്ച് ഒരു ദിവസം ആൻ റൈസങ്ങ് പോയി. മമ്മ പപ്പയുടെ ശവക്കല്ലറയ്ക്കരികിലേക്ക് പോകുന്നു എന്ന് അന്ന് ക്രിസ്റ്റഫർ എഴുതി. എനിക്കറിയാം മമ്മയോളം ഫാൻ്റസികൾ അവനില്ലാത്തത് കൊണ്ടാണത്. ക്രിസ്റ്റഫർ, മമ്മ പോയത് വാമ്പയർ കുടുംബത്തിലേക്കാണ്. ആൻ റൈസിൻ്റെ ആകാശവേട്ട നാം അനുഭവിക്കാൻ പോകുന്നേയുള്ളൂ….

Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ