ഇന്‍ഡ്യാനയിലെ ലാപോര്‍ട്ടാ കൗണ്ടിയിലെ ഏറ്റവും നല്ല ജില്ലയില്‍ സ്വന്തമായ് എസ്റ്റേറ്റ് ഉളള അനാര്‍ഭാട ജീവിതം നയിക്കുന്ന വിധവ തന്‍റെ ഭാഗ്യത്തില്‍ പങ്കാളിയാകാനും സഹായ സംരക്ഷണങള്‍ ആഗ്രഹിക്കുന്നവനുമായ ഒരു മാന്യന്‍റെ സൗഹൃതം തേടുന്നു, കത്തയയ്ക്കുന്ന വ്യക്തി നേരിട്ടു സന്തര്‍ശിക്കാത്ത പക്ഷം കത്തു മുഖേനയുളള മറുപടി സ്വീകരിക്കുന്നതല്ല...
പരസ്യവാചകങ്ങളില്‍ കുടികൊണ്ടിരുന്ന വൈരുദ്ധ്യം ആരും അങ്ങനെ ശ്രദ്ധിച്ചിരിക്കാന്‍ വഴിയില്ല. പരസ്യം കണ്ടവര്‍ അതിലെ നിബന്ധനകള്‍ അക്ഷരം പ്രതി പാലിച്ച് ഒരുപാട് പേര്‍ അവള്‍ക്ക് കത്തെഴുതി. ബെലെയുടെ മറുപടിക്കത്തുകളില്‍ വിവരിച്ച മോഹനവാഗ്ദാനങളില്‍ മയങ്ങി അവരുടെ കൃഷിയിടത്തില്‍ നിക്ഷേപിക്കാനുളള ധനവുമായ് പോയ ഭാഗ്യാന്വേഷികള്‍ വര്‍ത്തമാനത്തിലേക്ക് തിരികെ മടങ്ങിവരാനാകാതെ ഇന്നലെകളില്‍ തന്നെ ഒടുങ്ങി.
1908 ഏപ്രിലിലെ ഒരു രാവില്‍ ബെലയുടെ വീടും പുരയിടവും അഗ്നി ബാധിച്ചു. മിസ്സിസ് ബെലെ ഗന്നസ് അവരുടെ മൂന്ന് കുട്ടികളോടൊപ്പം അതില്‍ വെന്തു മരിച്ചു. പോലിസുകാരും ജനങ്ങളും കത്തിയമര്‍ന്ന വീടിന്‍റെ അവശിഷ്ടങള്‍ എടുത്തുമാറ്റി വന്നപ്പോള്‍ അവിടെ കണ്ട അസംഖ്യം അസ്ഥികൂടങ്ങളും അഴുകിത്തുടങ്ങിയ ശവശരീരങ്ങളും കണ്ട് ജനങ്ങൾ അന്ധാളിച്ചുനിന്നു. അഗ്നിബാധയ്ക്കും രണ്ട് മൂന്ന് ദിവസങ്ങൾക്ക് മുമ്പ് അവിടെ പണി ചെയ്ത് വന്നിരുന്ന ലാം ഫെര എന്ന തൊഴിലാളിയെ കാണാതായത് ജനങ്ങളുടെ ഓര്‍മയിലെത്തി. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അവിടെ ഉള്‍പ്രദേശത്തെ ഒരു മദ്യഷാപ്പില്‍ വെച്ച് അമിതമായ് മദ്യം അകത്താക്കിയ ലാംഫെരെ അവ്യക്തമായ് അലറി വിളിച്ച വാക്കുകള്‍ക്കിടയിലൂടെ അയാള്‍ ബെലെ ഗെന്നസിനെ വെറുക്കുകയും ഭയപ്പെടുകയും ചെയ്യന്നുണ്ടെന്ന് ശ്രവ്യസാക്ഷികള്‍ മനസ്സിലാക്കി അതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് അയാളെ അറസ്റ്റു ചെയ്തു.
ചോദ്യം ചെയ്യലില്‍ താന്‍ തന്നയാണ് ബെലെയേയും കുട്ടികളേയും കോടാലികൊണ്ട് വെട്ടിക്കൊന്നശേഷം കൊലപാതകം മറച്ചു വെക്കാനും തെളിവുകള്‍ നശിപ്പിക്കാനുമായ് വീടിന് തീയിട്ടതെന്നയാള്‍ സമ്മതിച്ചു. എന്തിനീ ക്രൂരത ചെയ്തുവെന്ന ചോദ്യത്തിന് താന്‍ അവളെ കൊന്നില്ലെങ്കില്‍ തന്നെ അവള്‍ കൊല്ലുമായിരുന്നു എന്ന മറുപടിയായിരുന്നു ലാംഫെര കൊടുത്തത്. കാരണം അവള്‍ നടത്തിയ അരും കൊലകള്‍ അറിയാവുന്ന ഏക വ്യക്തി അയാള്‍ ആയിരുന്നു. അയാള്‍ ജീവനോടെ ഇരിക്കുന്നതിനേക്കാള്‍ കൂടുതല്‍ അപകടം മറ്റൊന്നുമില്ലെന്ന് വ്യക്തമായ് ബെലെ മനസ്സിലാക്കിയിരുന്നു. ആ തിരിച്ചറിവ് ലാം ഫരയ്ക്കുമുണ്ടായിരുന്നു.
വിശദമായ ചോദ്യം ചെയ്യലിലൂടെ ഫാം ഹൗസില്‍ കാലങ്ങളായ് നടമാടി വന്ന നരവേട്ടയുടെ ചരിത്രം ലോകത്തിന് മുന്നില്‍ ചുരുളഴിഞ്ഞു. ക്ഷണിച്ചു വരുത്തിയ ആളുകളില്‍ നിന്നും തഞ്ജത്തില്‍ പണം കവര്‍ന്ന് ക്ളോറോഫോമോ വിഷമോ കൊടുത്ത് എതിരാളിയെ നിഷ്ക്രിയനാക്കി കോടാലി കൊണ്ട് വെട്ടിക്കൊന്ന് കുഴിച്ച് മൂടുന്ന രീതിയായിരുന്നു ബെലെയുടേത്. സ്വീഡിഷ് പൗരനായ ആല്‍ബര്‍ട്ട് സോറെന്‍സണ്‍ ആയിരുന്നു ബെലെയുടെ ആദ്യത്തെ ഇര. അയാളെ വിവാഹം കഴിച്ച ശേഷം വന്‍ തുകയ്ക്ക് അയാളെ അവള്‍ ഇന്‍ഷൂറൻസ് ചെയ്തു പിന്നീട് തരം കിട്ടിയപ്പോള്‍ ഭര്‍ത്താവിനെ കൊന്ന് ഇൻഷുറൻസ് തുക കൈക്കലാക്കി, ഇന്‍ഡ്യാനയില്‍ ക്യഷിസ്ഥലം വാങ്ങി. ബെലെ വീണ്ടും വിവാഹിതയായി ജോഗെന്നസ് എന്നയാളായിരുന്നു ആ ഹതഭാഗ്യന്‍.
ഇതിനിടെ ഹോച്ച് എന്ന വാടകക്കൊലയാളിയുമായ് ബെലെ അവിഹിതബന്ധം സ്ഥാപിച്ചു. പത്രങളില്‍ വിവാഹപ്പരസ്യം ചെയ്ത് പണക്കാരായ പെണ്‍കുട്ടികളെ വല വീശിപ്പിടിച്ച് ഉപയോഗിച്ച ശേഷം കൊല്ലുന്നതായിരുന്നു അയാളുടെ ശൈലി. ഭര്‍ത്താവായ ജോഗന്നസ് എങ്ങനെയോ ബെലെയുടെ ചെയ്തികളേക്കുറിച്ച് മനസ്സിലാക്കി. ഒട്ടും വൈകാതെ തന്നെ ഹോച്ചും ബെലെയും ചേര്‍ന്ന് അയാളെ കൊന്ന് പറമ്പില്‍ കുഴിച്ചുമൂടി. ഹോച്ചില്‍ നിന്നായിരുന്നു അവള്‍ ക്രൂരതയുടെ ആ പഠനം പൂര്‍ത്തിയാക്കിത്.
ബെലെയും ഹോച്ചും ചേര്‍ന്ന് ആദ്യകാലങ്ങളില്‍ കൊലപാതകം ചെയ്ത് ധാരാളം പണം സമ്പാദിച്ചു. പിന്നീട് ബെലെ തനിയെ തന്‍റെ കൊലപാതകങ്ങള്‍ ചെയ്തു തുടങ്ങി. ആ നിലത്ത് നിന്നും മാന്തിയെടുത്ത ശരീരാവശിഷ്ടങ്ങളില്‍ രണ്ടെണ്ണം സ്ത്രീകളുടേത് ആയിരുന്നു. 1906ലെ ക്രിസ്തമസ് ആഘോഷത്തിന് ആഡംഭരപ്രിയര്‍ ആയിരുന്ന ക്രിസ്റ്റി, വെറോണിക്കാ എന്നീ രണ്ട് യുവതികളെ ഭര്‍ത്താക്കന്മാരോടൊപ്പം ബെലെ ക്ഷണിച്ചിരുന്നു. അവളുടെ കണക്ക് കൂട്ടല്‍ പോലെ വിലയേറിയ ആഭരണങ്ങളും ധരിച്ചെത്തിയ അവര്‍ നാലുപേരും പിന്നീട് പുറംലോകം കണ്ടിട്ടില്ല. ഒറ്റനോട്ടത്തില്‍ കുലീനയെന്ന് കരുതുന്ന ബെലയെ ആരുംതന്നെ സംശയിച്ചിരുന്നില്ല.
ലാംഫെരയുടെ അഭിപ്രായത്തില്‍ ദിവസവും മൂന്ന് പേര്‍ എന്ന കണക്കില്‍ ബെലെ വര്‍ഷങ്ങളോളം കൊല നടത്തിയിരുന്നിരുന്നതായി പറയുന്നു. അതല്‍പ്പം അതിശയോക്തിയാണെങ്കിലും. കുറഞ്ഞത് ഇരുനൂറ് പേരെങ്കിലും അവളുടെ കൊലക്കത്തിക്ക് ഇരയായിട്ടുണ്ട്, ബെലെയുടെ വീടിനും പരിസരത്തുമായ് കണ്ടെത്തിയ അസ്ഥികൂടങ്ങള്‍ അത് വിളിച്ച് പറയുന്നതായിരുന്നു.
Comments
Post a Comment