Skip to main content

പ്ലീസ്‌ യുവര്‍ ഹോണര്‍

പാര്‍ലമെന്റില്‍ ഭരണഘടനാചര്‍ച്ച നടന്ന ദിവസങ്ങളില്‍ വല്ലാത്ത ടെന്‍ഷനിലായിരുന്നു. ഈ ഭരണഘടനയൊക്കെ മാറ്റി കാര്യങ്ങളെല്ലാം രാമന്റെയും സീതയുടെയും കാലത്തെപ്പോലെ ആയിക്കോട്ടെ എന്നു വല്ലതും തീരുമാനിച്ചുകളയുമോ എന്നു വിചാരിച്ചുള്ള ആശങ്ക. ത്രേതായുഗത്തിലേക്ക് തിരിച്ചുപോവുന്നതിന്റെ പരിസ്ഥിതി സൗഹാര്‍ദവും വിനോദസഞ്ചാര സാധ്യതകളും മനസ്സിലാകാഞ്ഞിട്ടല്ല. എന്നാലും പുഷ്പകവിമാനത്തിന്റെ സുരക്ഷയെപ്പറ്റി ആലോചിക്കുമ്പോള്‍ ഒരുപേടി. 
ഭരണഘടനാചര്‍ച്ചയില്‍ രാജ്‌നാഥ്ജിയുടെ വര്‍ത്തമാനം കേട്ടപ്പോള്‍ സെക്യുലര്‍, സോഷ്യലിസ്റ്റ് തുടങ്ങിയ അനാവശ്യ വാക്കുകള്‍ മാറ്റി മിനിമം  എഡിറ്റിങിനെങ്കിലും പ്ലാനുണ്ടെന്ന് തോന്നി. അതും ഉണ്ടായില്ല. ഭരണഘടന മാറ്റുകയേയില്ലെന്ന മോദിജിയുടെ  പ്രഖ്യാപനം വന്നതോടയാണ് യുവറോണര്‍, ആശ്വാസമായത്. മാത്രമല്ല, അദ്ദേഹം വസുധൈവ കുടുംബകം, സത്യമേവ ജയതേ, അഹിംസാ പരമോധര്‍മ എന്നിവ ചേര്‍ത്ത മുക്കൂട്ടിട്ട് 65 വയസ്സുള്ള ഭരണഘടനയെ ഒന്നുകൂടി ഉഴിഞ്ഞ് ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അദ്ദേഹം ഭരണഘടനയില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയും ചെയ്തു. അതിലില്ലാത്തതിനാല്‍ അസഹിഷ്ണുത എന്ന വാക്കുപോലും ഉച്ചരിച്ചില്ല. നന്ദി, പ്രധാനമന്ത്രിജീ നന്ദി.. 
യുവറോണര്‍...ഇങ്ങനെ അസമയത്തൊരു നിര്‍ബന്ധിത ചികിത്സയ്ക്ക്  ഈ ഭരണഘടനയക്ക് എന്തെങ്കിലും പറ്റിയോ? കഴിഞ്ഞ പത്തറുപത്തഞ്ച് വര്‍ഷമായി ഭാരതത്തിന്റെ ഭരണഘടനയെപ്പറ്റിയോ, അതിനോടുള്ള പ്രതിബദ്ധതയെപ്പറ്റിയോ ഇന്നാട്ടില്‍ ആര്‍ക്കും സംശയം തോന്നിയിട്ടില്ല. ഇന്ദിരാഗാന്ധിക്ക് ഇടയ്ക്കുണ്ടായ വിഭ്രാന്തി ഒഴികെ ഭരണഘടനോയോട് ആരും അനാദരവും കാട്ടിയിട്ടില്ല. എന്നിട്ടുമെന്തേ ഇപ്പോഴിങ്ങനെയൊരു ചര്‍ച്ച? 
തപ്പിയാല്‍ തൂവല്‍ തലയില്‍ത്തന്നെ കാണും. വെറും പയ്യനായ ആമിര്‍ഖാനെ അടിക്കാന്‍ മഹാനായ അംബേദ്കറെ ചാരണോ? ഇങ്ങനെ വേണമല്ലോ അംബേദ്കറെ ആദരിക്കാന്‍! ഒരു ബോളിവുഡ് സൂപ്പര്‍സ്റ്റാറിനോടൊപ്പം ചേര്‍ത്ത് ചര്‍ച്ച ചെയ്യപ്പെടാനുള്ള മഹാഭാഗ്യം മരണാന്തരമെങ്കിലും ഭരണഘടനാ ശില്‍പ്പിയായ അംബേദ്കര്‍ക്ക് കിട്ടിയല്ലോ! 
അംബേദ്കറും ആമിറുമൊന്നുമല്ല യുവറോണര്‍, കാര്യം. ഇത് വരാനിരിക്കുന്ന വന്‍ ചികിത്സക്കുള്ള കൂട്ടൊരുക്കാണെന്ന് ആര്‍ക്കാണ് അറിയാത്തത്. 
ആമീര്‍ഖാന്റെ വര്‍ത്തമാനം മുഴുവന്‍ പേര്‍ത്തും പേര്‍ത്തും വായിച്ചു, യുവറോണര്‍. അതിലെങ്ങും താനിതാ നാടുവിടാന്‍ പോകുന്നുവെന്ന് സൂപ്പര്‍സ്റ്റാര്‍ പറയുന്നതായി കണ്ടില്ല. നാടിങ്ങനെ പോയാല്‍ നമുക്കിവിടെ ജീവിക്കാന്‍ പറ്റുമോ എന്നൊരു ആശങ്ക തന്റെ പ്രിയതമ പങ്കുവെച്ച കാര്യം മാത്രമേ അദ്ദേഹം പറഞ്ഞതായി കണ്ടുള്ളൂ. സ്വച്ഛഭാരതത്തിന്റെ ബ്രാന്‍ഡ് അംബാസിഡറുടെ ഭാര്യയ്ക്ക് നാട്ടില്‍ സ്വച്ഛത കാംക്ഷിക്കാന്‍ അനുവാദമില്ലെന്ന് വരുന്നത് കഷ്ടമല്ലേ, യുവറോണര്‍? 
ആമീര്‍ഖാന്‍ അംബേദ്കറെക്കണ്ട് പഠിക്കണമെന്ന് പ്രധാനമന്ത്രിയൊക്കെ ഭംഗ്യന്തരേണ ഉപദേശിക്കുന്നത് കേട്ടാല്‍, എന്തെങ്കിലും ഒരു യുക്തി വേണ്ടേ? ഒട്ടേറെ അപമാനങ്ങള്‍ ഉണ്ടായിട്ടും അംബേദ്കര്‍ നാടുവിട്ടില്ലാപോലും. അംബേദ്കറെ ആരാണ് യുവറോണര്‍ അപമാനിച്ചത്. അതുമാത്രം ഇവര്‍ പറയുന്നില്ലല്ലോ. ഹിന്ദുമതത്തിന്റെ ദുരാചാരങ്ങളോട് പൊരുതി മടുത്ത അംബേദ്കര്‍ ആ മതംവിട്ട് ബുദ്ധമതത്തില്‍ ചേര്‍ന്നത് രഹസ്യമൊന്നുമല്ല. ഇതില്‍പ്പരം വേറൊരു പലായനമുണ്ടോ? പുതിയ തലമുറയെ തെറ്റിദ്ധരിപ്പിക്കാന്‍ പുതിയ ചരിത്രമെഴുതന്നവര്‍ ഇന്നാട്ടില്‍ പള്ളിക്കൂടത്തില്‍ പോയിട്ടുള്ളവരും അമര്‍ ചിത്രകഥ വായിച്ചിട്ടുള്ളവരും ഒരുപാടുണ്ട് എന്ന കാര്യം മറന്നുപോകരുത്. 
യുവറോണര്‍, ഈ പാകിസ്ഥാന്‍ എന്നൊരു രാഷ്ട്രമുണ്ടായത് എത്ര നന്നായി. വിഭജനത്തിനെ അനുകൂലിച്ചുവെന്ന കാരണവുംകൂടി പറഞ്ഞ് ഗാന്ധിജിയെ ഗോഡ്‌സെ വെടിവെച്ചുകൊന്നതും വെറുതെയായി. അതുള്ളതുകൊണ്ട് സംഘഭരണത്തെ വിമര്‍ശിക്കുന്നവരെ അങ്ങോട്ട് ആട്ടിയോടിക്കണമെന്ന് കൊതിക്കുകയെങ്കിലും ചെയ്യാം. അല്ലെങ്കില്‍ ഈ അസിഹുഷ്ണ ആത്മാക്കള്‍ വല്ലാതെ വലഞ്ഞുപോയേനെ. ഇന്ത്യയിലെ അസഹിഷ്ണുക്കളുടെയല്ലാം മനസ്സിലൊരു പാകിസ്ഥാനുണ്ട് യുവറോണര്‍...ഇടയ്ക്കിടയക്ക് അത് തലപൊക്കും. അതുപോലെ ഇന്ത്യയെയും ആക്കിത്തീര്‍ക്കണമെന്ന് മാത്രമാണ് ഇവരുടെ ആഗ്രഹം. ഇവരുടെ വാഗ്ദത്ത ഭൂമിയാണത്.  
ഒരു പരിഹാരമുണ്ട് യുവറോണര്‍. ആമീര്‍ഖാനെ ആട്ടിയോടിക്കാന്‍ നടക്കുന്ന ധര്‍മനിരപേക്ഷ സൈനികരും മദ്രസയെക്കുറിച്ച് മിണ്ടിയാല്‍ തല്ലിക്കൊല്ലാന്‍ നടക്കുന്ന മൊല്ലാക്കമാരും അന്തിക്രിസ്തുവിനെ എഴുന്നള്ളിക്കാന്‍ മത്സരിക്കുന്ന പാതിരിമാരും എല്ലാം ചേര്‍ന്ന് ഒരു റിപ്പബ്ലിക് ഉണ്ടാക്കുക. 'റിപ്പബ്ലിക് ഓഫ് ഇന്റോളറന്‍സ്' എന്ന് അതിന് പേരിടുക. അനാവശ്യവാക്കുകളൊന്നും ഇല്ലാതെ വളരെ ശ്രദ്ധയോടെ അതിനൊരു ഭരണഘടന തയ്യാറാക്കുക. എന്നിട്ട് തമ്മില്‍ത്തല്ലുകയോ, തലതല്ലി ചാകുകയോ എന്താണെന്നുവെച്ചാല്‍ ചെയ്യുക. 
ഇവിടെ ജീവിക്കുന്ന മനുഷ്യരെ ഇന്ത്യന്‍ റിപ്പബ്ലിക്കിലേക്ക് നാടുകടത്തുക. അവര്‍ അവിടെ ഓട്ടോ ഡ്രൈവര്‍ നൗഷാദിനെപ്പോലെ ഓടയില്‍ വീണ മനുഷ്യരെ രക്ഷിക്കാന്‍ ജാതിചോദിക്കാതെ എടുത്തുചാടി മരിക്കുകയോ, ബറേലിയിലെ മുസ്ലീം യുവാക്കളെപ്പോലെ, ടിക്കറ്റെടുക്കാതെ യാത്രചെയ്തതിന് ജയിലില്‍ക്കിടക്കുന്ന 15 ഹിന്ദുക്കളെ പിഴയടച്ച് മോചിപ്പിക്കാന്‍ പണംപിരിക്കുകയോ, എന്താന്നുവെച്ചാല്‍ അവര്‍ക്കിഷ്ടമുള്ളത് ചെയ്‌തോട്ടെ. നിങ്ങളുടെ റിപ്പബ്ലിക്കില്‍ ഇല്ലാത്തവരുടെ നെഞ്ചത്ത് കേറരുത്.

Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

ആൻ റൈസ്

''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.'' 2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ല