Skip to main content

ഗള്‍ഫുകാരന്‍...

കട്ടിലുകള്‍ തീര്‍ത്ത ഇടനാഴിയിലൂടെ ഞാന്‍ നടന്നു. ആരെയോ തിരയുന്നതുപോലെ ഉറങ്ങുന്നവരുടെ മുഖങ്ങളിലേക്ക് ഞാനുറ്റുനോക്കി. ഉറക്കത്തില്‍ ആരെങ്കിലും ഉണര്‍ന്നാല്‍ ആ നിലാവില്‍ എന്നെക്കണ്ട് പേടിച്ചേനെ.
ഉറക്കത്തില്‍ അവരെല്ലാം സ്വപ്‌നങ്ങള്‍ കാണുന്നുണ്ടാവണം. ആ മുഖങ്ങളില്‍നിന്ന് ആ സ്വപ്‌നങ്ങള്‍ വായിച്ചെടുക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു. അവരറിയാതെ അവരുടെ സ്വപ്‌നങ്ങളിലേക്ക് കടന്നുചെല്ലാന്‍ എനിക്കു കഴിഞ്ഞെങ്കില്‍.
ഈ ഓരോ തട്ടും ഓരോ കുടുംബമാണെന്ന് എനിക്കു തോന്നി. അവനൊറ്റയ്ക്കല്ല കിടക്കുന്നത്. അവനോടൊപ്പം അവന്റെ ജീവിതം മുഴുവനും കിടക്കുന്നു. ഓര്‍മകളും ആശകളും കാമനകളും നിറച്ച തലയണയില്‍ തലചായ്ച്ചാണ് ഓരോരുത്തനും ഉറങ്ങാന്‍ കിടക്കുന്നത്. പലപ്പോഴും ഓര്‍മകളില്‍ നല്കിട്ടാതെ അവന്‍ മുങ്ങിപ്പൊങ്ങി കിടക്കുന്നു. അവന്റെ മനസ്സും ശരീരവും പിടഞ്ഞുകൊണ്ടിരിക്കുന്നു. ആ പിടപ്പിന്റെ ശബ്ദം മുറി നിറയുന്നു. ഓരോ കിടക്കയും ജീവിതത്തിന്റെ ഒരു പിടപ്പാണ്. ഒടുങ്ങാത്ത പിടപ്പ്, ശമിക്കാത്ത ആശ.
ഇങ്ങനെ പിടഞ്ഞുപിടഞ്ഞ് ഒടുക്കം നാട്ടിലെത്തുമ്പോള്‍ അത്രയും കാലം സഹിച്ച വിങ്ങിപ്പൊട്ടലില്‍നിന്ന് രക്ഷപ്പെടാന്‍ അവന്‍ പൊങ്ങച്ചം നടിക്കുന്നു. ഒരു പാവം മനസ്സിന്റെ നൊമ്പരമാണ് ഈ മേനിനടിക്കലില്‍ ഉള്ളതെന്ന് അറിയാന്‍ ചുറ്റുമുള്ളവര്‍ വിസമ്മതിക്കുന്നു. പ്രവാസി മറ്റുള്ളവരുടെ കണ്ണില്‍ ഒരു നീചകഥാപാത്രമായി മാറുന്നത് അങ്ങനെയാണ്. അവനെ എല്ലാവര്‍ക്കും വേണം. പക്ഷേ, അവനെ ആര്‍ക്കും വേണ്ട. മരുഭൂമിയില്‍ അവന്‍ ഒറ്റയ്ക്കായിരുന്നു. അവന് ആശ്വാസം നല്കാന്‍ അവനോടൊപ്പം ഓര്‍മകള്‍ ഉണ്ടായിരുന്നു. തിരിച്ചുവരുന്ന പ്രവാസിക്ക് ആ ഓര്‍മകള്‍ പോലും കൈമോശം വരുന്നു.
അവന്‍ എന്നത്തെക്കാളും കൂടുതല്‍ ഒറ്റയാവുന്നു. ഒരു വിചിത്രകഥാപാത്രമായി അവന്‍ മാറുന്നു. വീണ്ടും തന്റെ മരുഭൂമികളിലേക്കുള്ള വഴി അവന്‍ തേടുന്നു. ഏറ്റവും കൂടുതല്‍ അവമതിക്കപ്പെട്ട മലയാളി പ്രവാസി ഗള്‍ഫുകാരനാണെന്ന് തോന്നുന്നു.
ഓരോ പ്രവാസിയും ഉത്പത്തിപുസ്തകത്തിലെ യോസേഫ് ആണ്. സഹോദരന്മാര്‍ യിശ്മായേലിയരായ സാര്‍ഥവാഹകര്‍ക്ക് ഇരുപതു ശേക്കല്‍ വെള്ളിക്ക് വില്ക്കപ്പെട്ടവര്‍.യോസേഫ് സ്വപ്‌നങ്ങള്‍ കാണുന്നവനും വ്യാഖ്യാനിക്കുന്നവനും, അവന്റെ സ്വപ്‌നങ്ങളാണ് സഹോദരന്മാരുടെ പക വളര്‍ത്തിയത്. ഓരോ പ്രവാസിയെയും സ്വപ്‌നങ്ങളാണ് മരുഭൂമിയിലെത്തിച്ചത്.
ആ ഇടനാഴിയില്‍ വിവശനായി നില്ക്കുമ്പോള്‍ ഞാനിതൊക്കെയാണോ ആലോചിച്ചത്? ഓര്‍മയില്ല. പക്ഷേ, ആ മോര്‍ച്ചറിയെ ഞാന്‍ ഈ ശയനാഗാരത്തില്‍ അറിയാതെ പ്രതിഷ്ഠിച്ചുവെന്ന് ശരിക്കും ഓര്‍ക്കുന്നു.
വീടിനും വീട്ടുകാര്‍ക്കും വേണ്ടിയാണ് ഓരോരുത്തനും വീടിനെയും വീട്ടുകാരെയും ഉപേക്ഷിക്കുന്നത് എന്നതൊരു ദീനമായ സമസ്യയാണ്. ഈ ഉപേക്ഷിക്കല്‍ അവന്‍ സ്വയം നിരാകരിക്കുന്നതിനു തുല്യമാണ്. ഈ ഉപേക്ഷിച്ചതൊന്നും പിന്നീടൊരിക്കലും അവന് തിരിച്ചുപിടിക്കാന്‍ ആവുന്നില്ല എന്നതും സത്യം. ഈ വീട്ടിലേക്കും വീട്ടുകാര്‍ക്കിടയിലേക്കും അവന്‍ വീണ്ടും തിരിച്ചെത്തുമെങ്കിലും ആ സ്ഥലകാലങ്ങളില്‍ അവന്‍ തികച്ചും അന്യനാണ്. ആ കാണംകുഴിക്കൂറ് ചമയങ്ങളുടെ ഭാഗമല്ല അവന്‍. അവന്‍ കൊണ്ടുവരുന്ന അത്തര്‍ പൂശി അവന്റെ വിയര്‍പ്പുമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരാണ് ചുറ്റുമുള്ളവര്‍.
ഒരര്‍ഥത്തില്‍ കുടുംബത്തിന്റെ ക്ഷേമൈശ്വര്യങ്ങള്‍ക്കുവേണ്ടി സ്വപ്‌നങ്ങളെ ശവമുറിയില്‍ കിടത്തിയവനാണ് ഗള്‍ഫ് മലയാളി. തന്റെ സ്വത്വത്തെ ഊരിയെറിഞ്ഞ് അവനും ശവമുറിയില്‍ ശയിക്കുന്നു. അവന് സ്വന്തമെന്നു പറയാന്‍ ആറടി നീളവും മൂന്നടി വീതിയുമുള്ള കിടപ്പിടം മാത്രം. ഈ ഇത്തിരിയിടത്തില്‍ അവനെത്തന്നെ നിറയ്ക്കാന്‍ അവന് സമയം കിട്ടുന്നുമില്ല. അവന്റെ കോട്ടും പാപ്പാസും സൂട്ടും കണ്ട് അവന്‍ സന്തുഷ്ടനാണെന്ന് ചുറ്റുമുള്ളവര്‍ നിനയ്ക്കുന്നു. ഈ ആലഭാരങ്ങള്‍കൊണ്ട് ഒളിപ്പിച്ച് അവന്‍ ജീവിതമാകുന്ന അനാഥശവത്തെ കാത്തുകിടക്കുന്നു.
(
പ്രവാസിയുടെ കുറിപ്പുകളിൽ നിന്ന്)
തോരാതെ പൈതൊരു കർകിടക രാവിൽ ആർത്തിയോടെ വായിച്ചു തീർത്തൊരു പുസ്തകം...മരുഭൂമിയിൽ തീർന്ന് പോകുന്ന ജീവിതങ്ങളെ അക്ഷരങ്ങൾ കോണ്ട് ചിത്രീകരിച്ച പ്രിയ എഴുത്തുകാരൻ...
ബാബു ഭരദ്വാജ് സാറിന് ആദരാഞ്ജലികൾ...

Comments

Popular posts from this blog

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ...

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വ...

അവി(വാ)ഹിതം

അവി(വാ)ഹിതം ഡോക്ടർ റാം മിടുക്കനായിരുന്നു. മിടുക്കനെന്ന് പറഞ്ഞാൽ    മിടുമിടുക്കൻ. ആർട്ടിഫിഷ്യൽ ഇന്റെല്ലിജെൻസിൽ ഡോക്ടറേറ്റ്‌ , ഒരു ആഗോള കമ്പനിയുടെ കുവൈറ്റ് റീജിയണൽ ഓഫീസിന്റെ പർച്ചേസിംഗ് വിഭാഗത്തിന്റെ തലവൻ, നല്ലൊരു ഗായകൻ, സർവോപരി ലോക സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്ന “ബ്ലിസ്ഫുൾ ഇന്റർനാഷണലിന്റെ “ കുവൈറ്റിലെ സീനിയർ പ്രചാരകൻ. ഇങ്ങനൊരാൾ സിനിമയിൽ മാത്രമേ ഉണ്ടാകൂ എന്ന് പറയും മുന്‍പ്, കുവൈറ്റിലെ മലയാളി സമൂഹത്തിൽ ഒന്നന്വേഷിച്ചു നോക്കൂ. എന്തായാലും സമാധാനത്തിന്റെ പ്രവാചകന്റെ വീടൊരു അതിർത്തിഗ്രാമം പോലെയായിരുന്നു. ഇന്റർനെറ്റ് വഴി ഡോക്ടറിന്റെ വാചാടോപതയിലും വർണ്ണപ്പകിട്ടുള്ള വ്യക്തിത്വത്തിലും ആകൃഷ്ടയായി വന്ന സൗദ ആയിരുന്നു സമാധാനക്കേടിന്റെ അതിർത്തിയിൽ ഡോക്ടറിന്റെ ശത്രുപക്ഷത്ത്. നാലു വർഷത്തെ ദാമ്പത്യത്തിലെടുത്തു പറയാൻ പൊരുത്തങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. സകലകലാവല്ലഭന്റെ വിരുദ്ധധ്രുവത്തിലായിരുന്നു അന്തർമുഖിയായ സൗദയുടെ രാശി . പ്രാണോർജ്ജം കൂടുതലായിരുന്ന റാമിന്റെ ക്ഷീരപഥത്തിൽ ചുറ്റിയ ഉപഗ്രഹങ്ങളിൽ ഒന്ന് മാത്രമായി ഒതുങ്ങി സൗദ. ഇതേ കാലഘട്ടത്തിലാണ് “ബ്ലിസ്സ്ഫുൾ ഇന്റര്‍നാഷനൽ” യോഗാ ക്ലാ...